മുംബയ്: നടി ലീന മരിയ പോളിന്റെ ഭർത്താവ് സുകേഷ് ചന്ദ്രശേഖർ മുഖ്യപ്രതിയായ 200 കോടിയുടെ കളളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഇത് രണ്ടാം തവണയാണ് ഈ കേസിൽ നടിയെ ഇ.ഡി ചോദ്യം ചെയ്യുന്നത്.
സുകേഷ് ചന്ദ്രശേഖരൻ പ്രമുഖ മരുന്ന് കമ്പനിയായ റാൻബാക്‌സിയുടെ പ്രമോട്ടർമാരായ ശിവിന്ദർ സിംഗ്, മൽവിന്ദർ സിംഗ് എന്നിവരെ പറ്റിച്ച് 200 കോടി തട്ടിയെടുത്തതാണ് കേസ്. ലീന മരിയ പോൾ വഴി ജാക്വിലിൻ ഫെർണാണ്ടസും സുകേഷ് ചന്ദ്രശേഖരന്റെ തട്ടിപ്പിൽ പെട്ടു എന്നാണ് വിവരം. ഓഗസ്‌റ്റ് മാസത്തിൽ ചെന്നൈയിലെ ഒരു ബംഗ്ളാവ്, കേസുമായി ബന്ധപ്പെട്ട് ഇ.ഡി പിടിച്ചെടുത്തു. 82.5 ലക്ഷം പണമായും ആഡംബര കാറുകളും ഇ.ഡി പിടിച്ചെടുത്തിരുന്നു.
അന്വേഷണങ്ങളിൽ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം അഞ്ച് മണിക്കൂറോളം നടിയെ ഇ.ഡി ചോദ്യം ചെയ്‌തു. ഇതിന്റെ തുടർച്ചയായാണ് അടുത്ത ചോദ്യം ചെയ്യലിന് വിളിപ്പിച്ചതെന്നാണ് സൂചന. ജയിലിലായിരുന്ന സമയത്തും ജാക്വിലിൻ ഫെർണാണ്ടസിനെ സുകേഷ് ചന്ദ്രശേഖരൻ നിരവധി തവണ വിളിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ഇത്തവണ ചോദ്യം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |