SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.29 PM IST

താലിബാന്റെ ആവശ്യമനുസരിച്ച് ഐക്യരാഷ്ട്ര സഭയിൽ സംസാരിക്കാൻ അഫ്‌ഗാനിസ്ഥാൻ പ്രതിനിധിക്ക് അവസരം ലഭിക്കും, പക്ഷേ വലിയൊരു ട്വിസ്റ്റ്

taliban

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ സംസാരിക്കാൻ അവസരം നൽകണമെന്ന് അഫ്‌ഗാനിസ്ഥാനിൽ ഇപ്പോൾ ഭരണം നിർവഹിക്കുന്ന താലിബാൻ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. താലിബാന്റെ ആവശ്യം ഐക്യരാഷ്ട്രസഭയുടെ ഒൻപതംഗ കമ്മിറ്റിക്ക് ജനറൽ സെക്രട്ടറിയുടെ വക്താവ് ഫർഹാൻ ഹഖ് അയച്ചു കൊടുക്കുകയും ചെയ്തു. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളടങ്ങുന്നതാണ് ഈ കമ്മിറ്റി. എന്നാൽ ഐക്യരാഷ്ട്ര സഭയുടെ സമ്മേളനം തീരുന്ന ചൊവ്വാഴ്ചക്കു മുന്നെ ഈ കമ്മിറ്റി കൂടാൻ സാദ്ധ്യതയില്ലാത്തതിനാൽ താലിബാന്റെ ആവശ്യം നടക്കില്ല എന്നായിരുന്നു കരുതിയിരുന്നത്.

എന്നാൽ ഇപ്പോൾ പുറത്തു വന്ന വിവരങ്ങൾ അനുസരിച്ച് ചൊവ്വാഴ്ച സംസാരിക്കുന്ന പ്രതിനിധികളുടെ കൂട്ടത്തിൽ അഫ്‌ഗാനിസ്ഥാൻ പ്രതിനിധിയേയും ഐക്യരാഷ്ട്രസഭ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആ പ്രതിനിധി താലിബാൻ ഭരണകൂടം നിർദേശിച്ച വ്യക്തി അല്ല എന്നതാണ് രസകരം. ദോഹയിലുള്ള താലിബാന്റെ വക്താവ് സുഹൈൽ ഷഹീനെയാണ് അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖ്വി ഐക്യരാഷ്ട്ര പ്രതിനിധിയായി നിർദേശിച്ചത്. എന്നാൽ ഇപ്പോഴും ഐക്യരാഷ്ട്രസഭയിലെ രേഖകൾ അനുസരിച്ച് മുൻ സർക്കാർ നിർദേശിച്ച ഗുലാം ഇസാക്ക്സായിയാണ് അഫ്‌ഗാനിസ്ഥാൻ പ്രതിനിധി. അതിനാൽ തന്നെ ഇസാക്ക്സായിക്കായിരിക്കും അഫ്ഗാനിസ്ഥാൻ പ്രതിനിധിയെന്ന നിലയിൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ സംസാരിക്കാൻ അവസരം ലഭിക്കുക.

എന്നാൽ ഇത് താലിബാന് ഒരു തരത്തിലും സമ്മതിച്ചു കൊടുക്കാൻ കഴിയാത്ത കാര്യമാണ്. കാരണം അഫ്‌ഗാനിസ്ഥാൻ പ്രതിനിധിയായി സംസാരിക്കുന്ന ഇസാക്ക്സായി പറയുന്നത് ഘനി സർക്കാരിന്റെ നിലപാടുകളായിരിക്കും. ആ നിലപാടുകൾ ഒരു കാരണവശാലും തങ്ങൾക്ക് അനുകൂലമാകില്ലെന്ന് അവർക്ക് ഉത്തമ ബോദ്ധ്യവുമുണ്ട്. ഏതു വിധേനയും ഇസാക്ക്സായി ഐക്യരാഷ്ട്ര സഭയിൽ സംസാരിക്കുന്നത് ഒഴിവാക്കാനാണ് ഇപ്പോൾ താലിബാന്റെ ശ്രമം.

ഘനി സർക്കാരിനെ തങ്ങൾ പുറത്താക്കിയെന്നും ലോകരാഷ്ട്രങ്ങളൊന്നും നിലവിൽ ഘനിയെ അഫ്ഗാനിസ്ഥാൻ പ്രസിഡന്റായി അംഗീകരിക്കുന്നില്ലെന്നും താലിബാൻ അവകാശപ്പെടുന്നു. എന്നാൽ ഐക്യരാഷ്ട്ര സഭയിലെ നിയമങ്ങൾക്കു മുന്നിൽ ഈ അവകാശ വാദങ്ങൾ നിലനിൽക്കില്ല.

അതേസമയം അഫ്ഗാനിസ്ഥാൻ പ്രതിനിധിയെ സംസാരിക്കാൻ ക്ഷണിക്കുന്ന അവസരത്തിൽ ഏതെങ്കിലും രാജ്യത്തെ പ്രതിനിധി അഫ്ഗാനിസ്ഥാനിലെ നിലവിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രതിഷേധം അറിയിച്ചാൽ ഇസാക്ക്സായിക്ക് ജനറൽ കൗൺസിലിൽ സംസാരിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടും. താലിബാൻ നേതൃത്വത്തെ അംഗീകരിച്ച ചൈനയും റഷ്യയും അതിനു മുതിരുമോ എന്നതാണ് ഇനിയുള്ള ചോദ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, TALIBAN, AFGHANSITAN, UNITED NATIONS, GENERAL COUNCIL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.