രാജ്യം ഭരിക്കുന്നത് ക്ളേശകരമാണ്. ശരീരം ഭരിക്കാൻ എളുപ്പമാണ്. അവനവന്റെ കാര്യം നോക്കിയാൽ മതി. രാമായണത്തിൽ അഭിഷേകമുഹൂർത്തത്തിന്റെ തൊട്ടടുത്തുവച്ച് സിംഹാസനം തട്ടിത്തെറിപ്പിക്കുമ്പോൾ പോലും പുഞ്ചിരിയോടെ ശ്രീരാമൻ സൂചിപ്പിക്കുന്നതാണിങ്ങനെ. മേലിന്റെ (ശരീരം) അധികാരികളാണ് ഓരോ മനുഷ്യരും. അതിനാൽ എല്ലാവരും 'മേലധികാരികൾ" ആണെന്നു പറയാം.ശരീരം ഭരിക്കുക എന്നാൽ തിന്നുക,കുടിക്കുക, സുഖിക്കുക, ഉറങ്ങുക എന്ന് മാത്രം ചിന്തിക്കരുതെന്ന് വാസന്തിടീച്ചർ പറയാറുണ്ട്. സ്കൂളിൽ മാത്രമല്ല വീട്ടിലും നാട്ടിലും ശരിയെന്ന് തോന്നുന്നകാര്യങ്ങൾ അവർ ആരോടും പറയാറുണ്ട്. അതിനാൽ എല്ലാവർക്കും ടീച്ചർ തന്നെ. വൃന്ദ വാസന്തി ടീച്ചറുടെ പ്രിയപ്പെട്ട ശിഷ്യ. ശുദ്ധപാവം. നിറം കുറവാണെങ്കിലും അതു തോന്നിക്കാത്ത ആകർഷകമായ പെരുമാറ്റം. മാച്ച് ബ്ലൗസ് വൃന്ദയുടെ ഒരു ദൗർബല്യം. പാവാടയ്ക്ക് ചേരുന്ന അതേനിറത്തിലുള്ള ബ്ലൗസ് തന്നെ വേണം. സാരിയായപ്പോഴും മാച്ച് ബ്ലൗസ് തന്നെ വേണം. തന്റെ ഈ ശീലം ശരിയല്ലെന്ന് വൃന്ദയ്ക്ക് തന്നെ അറിയാം. ഒരിക്കൽ വാസന്തി ടീച്ചറെ കണ്ടപ്പോൾ അക്കാര്യം അവതരിപ്പിക്കുകയും ചെയ്തു. കറുത്തരാത്രിയ്ക്ക് വെളുത്ത ചന്ദ്രനല്ലേ വേണ്ടത്. കറുത്ത ചന്ദ്രനായാൽ എന്നും അമാവാസിയാവില്ലേ. പുറമേ പൊരുത്തമില്ലാത്തതെന്ന് തോന്നിക്കുന്നകാര്യങ്ങളെ കൂട്ടിയോജിപ്പിക്കാൻ പ്രകൃതിക്ക് അമിതാവേശമാണ്. റോസാപ്പൂവും മുള്ളും ഒരേതണ്ടിൽ നിൽക്കുന്നില്ലേ. സ്ഫടികജലവും നാറുന്ന ചേറും ഒരേ പൊയ്കയിൽ എത്രപൊരുത്തത്തോടെ. ഉപ്പുരുചിയുള്ള കടലിന് എന്തഴക്. തേൻരുചി അതിനുവേണ്ടല്ലോ.
വാസന്തി ടീച്ചറുടെ ന്യായങ്ങൾ വൃന്ദ കൗതുകത്തോടെ കേട്ടുനിന്നു. ഭർത്താവിന്റെ ചില പൊരുത്തക്കേടുകൾ പറയാനാണ് യഥാർത്ഥത്തിൽ വൃന്ദ വന്നത്. പിന്നെ അത് വേണ്ടെന്നുവച്ചു. എങ്കിലും ചില സൂചനകൾ നൽകി. വൃന്ദയ്ക്ക് ഒരു അനുജത്തി. അച്ഛന് ജീവിതത്തോട് വലിയ ആസക്തിയില്ല. മദ്യത്തോടാകട്ടെ തീരാത്ത ആസക്തിയും. സമ്പാദ്യശീലം തീരെയില്ല. ഭാര്യയ്ക്കും മക്കൾക്കും പട്ടിണിവരാതെ നോക്കണം. അതാണ് ഗൃഹനാഥന്റെ കടമയെന്നാണ് അച്ഛന്റെ വിചാരം. അതിനാൽ പ്രായക്കൂടതലുണ്ടെങ്കിലും വന്ന കല്യാണത്തിന് സമ്മതിച്ചു. അനുജത്തിയുടെ കാര്യം പിന്നാലെ വരികയല്ലേ. പെൺകുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് കുടുംബത്തിലെ സ്ഥിതി കൂടി നോക്കണമെന്ന ചിന്തയാണ് വൃന്ദയ്ക്ക്. ഭർത്താവ് യുക്തിവാദി. വൃന്ദ കടുത്ത ഈശ്വരവിശ്വാസി. മുൻശുണ്ഠിക്കാരനാണ് ഭർത്താവ്. ജീവിതാനുഭവങ്ങൾകൊണ്ട് ക്ഷമയുടെ നെല്ലിപ്പലകകണ്ടവളാണ് വൃന്ദ. മിതമായ ഭക്ഷണം, മിതമായ സംഭാഷണം. വിപരീതപദമാണ് ഭർത്താവ്. വൃന്ദ പതുക്കെ മാത്രമേ സംസാരിക്കൂ. അയലത്തെ മൂന്നുനാല് വീടുകളിൽ കൂടി കേൾക്കത്തക്കരീതിയിലാണ് ഭർത്താവിന്റെ സംസാരം. കാര്യമൊന്നുമില്ല, പക്ഷേ എന്തോ വഴക്കാണെന്ന് പരിസരവാസികൾ തെറ്റിദ്ധരിക്കും. ശീലിച്ചപ്പോൾ പൊരുത്തക്കേടുകളിൽ പൊരുത്തങ്ങൾ കണ്ടെത്തി വൃന്ദ. അങ്ങനെ പൊരുത്തക്കേടുകളിൽ പൊരുത്തമുണ്ടാകുമ്പോൾ കുടുംബത്തിൽ സമാധാനം. വീട്ടിൽ ശാന്തത. മനസിനും സുഖം. വൃന്ദയ്ക്ക് മാച്ച് ബ്ലൗസിലല്ല, ജീവിതത്തിന്റെ മാച്ചിലാണ് ഇപ്പോൾ ശ്രദ്ധ അല്ലേ എന്ന വാസന്തിടീച്ചറുടെ ചോദ്യത്തിന് നന്നായി ഇണങ്ങുന്നതായിരുന്നു വൃന്ദയുടെ ചിരി. ചിരിപ്പൊരുത്തമുണ്ടായാൽ കണ്ണീരിന്റെ പൊരുത്തക്കേടുകൾ തീരും. ടീച്ചറും മനസ് തുറന്നു ചിരിച്ചു.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |