പാട്ന: ബിഹാറിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ 20കാരന് വിചിത്രമായ വ്യവസ്ഥയിൽ ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി ജഡ്ജിയെ ജുഡിഷ്യൽ ജോലികളിൽ നിന്ന് മാറ്റിനിറുത്തി പാട്ന ഹൈക്കോടതി ഉത്തരവിട്ടു. മധുബാനിയിലെ അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജിയായ അവിനാഷ് കുമാർ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജുഡിഷ്യൽ ജോലികളിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് നിർദ്ദേശം.
പരാതിക്കാരി ഉൾപ്പെടെ ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങൾ അടുത്ത ആറ് മാസത്തേക്ക് സൗജന്യമായി അലക്കി തേച്ച് നൽകണമെന്ന വ്യവസ്ഥയിലാണ് പ്രതിക്ക് ജഡ്ജി ജാമ്യം അനുവദിച്ചത്. പ്രതിയും അലക്കുകാരനുമായ ലലൻ കുമാറിന് 20 വയസാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും സമൂഹസേവനം ചെയ്യാൻ പ്രതി തയാറാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചതിന് പിന്നാലെയായിരുന്നു ജഡ്ജിയുടെ വിചിത്രമായ വിധി.
ഇത് വിവാദമായതോടെയാണ് ജഡ്ജിയെ മാറ്റിനിറുത്താൻ ഹൈക്കോടതി നിർദ്ദേശിച്ചത്. മുമ്പും വ്യത്യസ്തമായ ശിക്ഷാവിധികൾ അവിനാഷ് കുമാർ പുറപ്പെടുവിച്ചിരുന്നു. ലോക്ക്ഡൗൺ സമയത്ത് സ്‌കൂൾ തുറന്നതിന് ഒരു അദ്ധ്യാപികയോട് ഫീസ് വാങ്ങാതെ ആറ് മാസം വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഉത്തരവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |