മാഹി: 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ' എന്ന എം. മുകുന്ദന്റെ അനശ്വര നോവലിലെ പ്രണയിതാക്കളായ ദാസനെയും ചന്ദ്രികയെയും വായനക്കാർക്ക് ഒരിക്കലും മറക്കാനാവില്ല. സായന്തനങ്ങളിൽ, കണ്ണാടി പോലെ തെളിമയാർന്ന, പരൽ മീനുകൾ ഊളിയിടുന്ന ജലാശയത്തിൽ, വെള്ളാരം കല്ലുകളെറിഞ്ഞ് വൃത്തങ്ങൾ തീർത്തത് ഈ മയ്യഴിപ്പുഴയിലായിരുന്നു.
അങ്ങകലെ കുറ്റ്യാടി മലനിരകളിൽ നിന്നും, 54 കിലോമീറ്ററുകൾ ഓടിക്കിതച്ച്, കനകമലയെ തഴുകി, ശാന്തമായെത്തുന്ന മയ്യഴി പുഴ. ഒഴുകുന്നപ്രദേശങ്ങളുടെ ഇരു കരകൾക്കും കുളിരും ഹരിതാഭയും പകർന്നിരുന്ന പുഴ ഇന്ന് മാലിന്യങ്ങൾ നിറഞ്ഞ്, വിഷാംശങ്ങളേറ്റ് മരിച്ചു കൊണ്ടിരിക്കുകയാണ്. പല ഇടങ്ങളിലും കൈയേറ്റങ്ങൾ മൂലം പുഴ വല്ലാതെ മെലിഞ്ഞുപോയി. കൈ വഴികൾ പലതും സ്വകാര്യ വ്യക്തികൾ മണ്ണിട്ട് മൂടി. അനധികൃത മണലൂറ്റൽ മിക്കയിടങ്ങളിലും കരയിടിച്ചലിന് കാരണമായി.
ഇന്ന് മത്സ്യസമ്പത്ത് പാടേ നശിച്ചിരിക്കുന്നു. അപകടകരമായ ഒരു അവസ്ഥയിലേക്ക് പുഴയൊഴുകുന്നു എന്ന യാഥാർഥ്യത്തിലേക്ക്, തിരിച്ചറിവിലേക്ക് നമ്മൾ എത്തിച്ചേരുന്നു. അനധികൃതമായി പടുത്തുയർത്തിയ കെട്ടിടങ്ങളും ,അവയ്ക്ക് വേണ്ടി തടുത്തു നിർത്തിയ നീരൊഴുക്കുകളും കരകളിൽ നിന്ന് വലിച്ചെറിയുന്ന ജൈവ, അജൈവ മാലിന്യങ്ങളും പുഴയെ ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുന്നു .തീരത്തുള്ള വൻകിട ഫാക്ടറികളിൽ നിന്നും വൻതോതിൽ വിഷമാലിന്യങ്ങൾ പുഴയിലേക്ക് തള്ളുന്നു. വിവാഹ വീടുകളിലെയും ഇറച്ചിക്കടകളിലേയും ഇറച്ചിമാലിന്യങ്ങൾ തൊട്ട് ആശുപത്രി മാലിന്യങ്ങൾ വരെ പുഴയിലേക്ക് നിർദാക്ഷിണ്യം നിക്ഷേപിക്കപ്പെടുന്നു. തീരത്തെ കണ്ടൽക്കാടുകൾ ഏതാണ്ട് വെട്ടി വെളുപ്പിച്ച് കഴിഞ്ഞു. പരിപാലനത്തിനായി തീരങ്ങളിലുള്ളവർ ഉണർന്നില്ലെങ്കിൽ, തിരിച്ചെടുക്കാനാവാത്ത വിധം പുഴ നമുക്ക് നഷ്ടമാകുമെന്ന കാര്യം ഉറപ്പ്.
44 പുഴകളിൽ മുമ്പിൽ
കേരളത്തിലൂടെ ഒഴുകുന്ന നാൽപ്പത്തിനാല് പുഴകളിൽ ഒന്നാണ് നമ്മുടെ മയ്യഴിപ്പുഴ. വയനാട് ജില്ലയിലെ പശ്ചിമഘട്ടത്തിലെ മലനിരകളിൽ നിന്ന് പുറപ്പെട്ട്, നരിപ്പറ്റ, വാണിമേൽ, ഇയ്യങ്കോട്, ഇരിങ്ങണ്ണൂർ, പെരിങ്ങത്തൂർ, പെരിങ്ങളം, ഇടച്ചേരി, കിടഞ്ഞി, കച്ചേരി, ഏറാമല, കരിയാട്, ഒളവിലം, കുന്നുമ്മക്കര ,അഴിയൂർ എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി, മയ്യഴിയുടെ അഴിമുഖത്തെത്തി, അറബിക്കടലിലേക്ക് ചേരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |