ന്യൂയോർക്ക്: യു.എൻ പൊതുസഭയിൽ അഫ്ഗാനിലെ താലിബാൻ സർക്കാരിന് വേണ്ടി വാദിക്കുകയും കാശ്‌മീർ വിഷയം ഉന്നയിച്ച് ഇന്ത്യയെ വിമർശിക്കുകയും ചെയ്ത പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് തക്ക മറുപടി നല്കി ഇന്ത്യ. ഭീകരർ സ്വതന്ത്രമായി വിഹരിക്കുന്ന കേന്ദ്രമാണ് പാകിസ്ഥാനെന്നും അതിൽനിന്ന് ലോകരാജ്യങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള വിഫലമായ ശ്രമങ്ങളാണ് പാകിസ്ഥാൻ നടത്തിക്കൊണ്ടിരിക്കുന്നതെന്നും യു.എന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി സ്‌നേഹ ദുബെ പറഞ്ഞു.
'എന്റെ രാജ്യത്തിനെതിരെ തെറ്റായ പ്രചാരണം നടത്താൻ യു.എൻ വേദി പാകിസ്ഥാൻ പലതവണ ദുരുപയോഗം ചെയ്തു. ഭീകരർക്ക് അഭയം നൽകുകയും അവർക്ക് അകമഴിഞ്ഞ പിന്തുണ നല്കുകയും ചെയ്ത ചരിത്രമാണ് അവർക്കുള്ളത്. ഏറ്റവും കൂടുതൽ ഭീകരർക്ക് ആതിഥേയത്വം നൽകിയതിന്റെ അവിശ്വസനീയമായ റെക്കാഡ് പാകിസ്ഥാന്റെ പേരിലാണ്. ഒസാമ ബിൻ ലാദന് അഭയമൊരുക്കി. കൊടും ഭീകരനായ ലാദന്റെ മരണത്തെ മഹത്വവത്കരിക്കുന്ന സമീപനമാണ് പാക് സർക്കാരിന്റേത്.
പാകിസ്ഥാനിൽ നിന്ന് വ്യത്യസ്തമായി മാദ്ധ്യമ സ്വാതന്ത്ര്യവും സ്വതന്ത്ര ജുഡുഷ്യറിയുമുള്ള രാജ്യമാണ് ഇന്ത്യ. ബഹുസ്വരത എന്ന ആശയം പാകിസ്ഥാന് മനസിലാകില്ലെന്നും ലോകവേദിയിൽ പരിഹാസത്തിന് ഇരയാകുന്നതിനുമുമ്പ് നിങ്ങൾ ആത്മപരിശോധന നടത്തണമെന്നും' സ്നേഹ പറഞ്ഞു.
'ജമ്മു കാശ്മീരിന്റെ മുഴുവൻ പ്രദേശങ്ങളും ഇന്ത്യയുടേതാണ്. ഇതിൽ പാകിസ്ഥാൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന പാക് അധീനകാശ്മീരും ഉൾപ്പെടുന്നു. എത്രയുംവേഗം ഈ പ്രദേശങ്ങൾ ഇന്ത്യയ്ക്ക് വിട്ടുനൽകണമെന്നും സ്നേഹ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |