വാഷിംഗ്ടൺ: ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ മേധാവിത്വം ചെറുക്കുകയെന്ന ലക്ഷ്യത്തോടെ സാമ്പത്തിക വികസന സഹകരണത്തിന് പ്രാധാന്യം നൽകുന്ന പദ്ധതികൾ രൂപീകരിക്കാൻ ക്വാഡ് ഉച്ചകോടിയിൽ ധാരണയായി. മോദി- ബൈഡൻ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ക്വാഡ് ഉച്ചകോടി ആരംഭിച്ചത്. ഇതിൽ മോദി, യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ, ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവർ പങ്കെടുത്തു. ഇത് കൂടാതെ ഭീകരവാദം, അഫ്ഗാൻ വിഷയം, കൊവിഡ് വാക്സിൻ വിതരണം,സാങ്കേതികവിദ്യ സഹകരണം, കാലാവസ്ഥ വ്യതിയാനം, തുടങ്ങിയ വിഷയങ്ങളും ക്വാഡ് നേതാക്കൾ ചർച്ച ചെയ്തു. ആരോഗ്യരംഗത്തും അടിസ്ഥാന സൗകര്യവികസനത്തിലും ഒരുമിച്ച് പ്രവർത്തിക്കാനും ധാരണയായി. ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിറുത്തിവച്ചിരുന്ന വാക്സിൻ കയറ്റുമതി അടുത്ത മാസം പകുതിയോടെ പുനരാരംഭിക്കുമെന്ന് ഇന്ത്യ അറിയിച്ചു. തീരുമാനത്തെ യു.എസ് സ്വാഗതം ചെയ്തു. ദക്ഷിണ ചൈന കടലിൽ ചൈനയുടെ കടന്നുകയറ്റം തടയേണ്ടതിന്റെ ആവശ്യകതയും ചർച്ചയായി.
ഇന്തോ - പസഫിക് മേഖലയിൽ സമാധാനം കൊണ്ടുവരാൻ ക്വാഡ് രാഷ്ട്രങ്ങളുടെ സഹകരണം കൊണ്ട് സാധിക്കുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്തോ - പസഫിക് രാഷ്ട്രങ്ങളിൽ കൊവിഡ് വാക്സിൻ എത്തിക്കാൻ ഈ കൂട്ടായ്മ സഹായകരമാകുമെന്നും മോദി കൂട്ടിച്ചേർത്തു.
അതേസമയം ക്വാഡ് ഉച്ചകോടിയെ രൂക്ഷമായി വിമർശിച്ച ചൈന, യു.എസിന്റെ പിന്തുണയോടെ ചൈനീസ് താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ ശ്രമിച്ചാൽ ക്വാഡ് രാജ്യങ്ങൾ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്കി.
പാകിസ്ഥാന് പരോക്ഷ വിമർശനം
ദക്ഷിണേഷ്യയിൽ ഭീകരരെ ഉപയോഗിച്ച് നടത്തുന്ന 'നിഴൽയുദ്ധ'ത്തെ ക്വാഡ് കൂട്ടായ്മ ശക്തമായി അപലപിച്ചു. പാകിസ്ഥാനെതിരെയുള്ള പരോക്ഷ വിമർശനമായാണ് ഇതിനെ ലോകരാജ്യങ്ങൾ വിലയിരുത്തുന്നത്.
അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്കും ഭീകരർക്ക് പിന്തുണ നൽകുന്ന സാഹചര്യം ഒഴിവാക്കപ്പെടണമെന്നും ക്വാഡ് രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നു. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം മെച്ചപ്പെടുത്താൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മറ്റൊരു രാജ്യത്തെ ആക്രമിക്കാനുള്ള പദ്ധതികൾക്ക് അഫ്ഗാന്റെ മണ്ണ് ഉപയോഗിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |