ന്യൂഡൽഹി: ട്രാൻസ്ജെൻഡേഴ്സ് വിഭാഗത്തിനെ കേന്ദ്ര ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശം വൈകാതെ കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. ഇതിനുള്ള കാബിനറ്റ് നോട്ട് കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയം തയ്യാറാക്കി. മന്ത്രിസഭാ അംഗീകാരത്തിന് ശേഷം രാഷ്ട്രപതിയുടെ അനുമതിയോടെ പാർലമെന്റിൽ നിയമം കൊണ്ടുവരാനാണ് നീക്കം.
സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും ഒ.ബി.സി വിഭാഗത്തിനുള്ള 27ശതമാനം സംവരണം ഉറപ്പാക്കി ട്രാൻസ്ജെൻഡേഴ്സ് നേരിടുന്ന വിവേചനവും പിന്നാക്കാവസ്ഥയും പരിഹരിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ഇതിനായി സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ദേശീയ പിന്നാക്ക കമ്മിഷനുമായും മറ്റ് വകുപ്പുകളുമായും ഒരു വർഷമായി നടത്തിവരുന്ന ചർച്ചകളിൽ അനുകൂല നിർദ്ദേശങ്ങളാണ് ലഭിച്ചത്.
ലീഗൽ സർവീസസ് അതോറിട്ടി നൽകിയ കേസിൽ ട്രാൻസ്ജെൻഡേഴ്‌സിനെ മൂന്നാം ലിംഗ വിഭാഗമായി പരിഗണിക്കണമെന്നും അവർ സാമൂഹ്യപരവും സാമ്പത്തികവുമായി പിന്നാക്കാവസ്ഥ നേരിടുന്നതായും സുപ്രീംകോടതി കണ്ടെത്തിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും അവർക്ക് സംവരണം ഏർപ്പെടുത്തണമെന്നും അന്നത്തെ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ട്രാൻസ്ജെൻഡേഴ്സിന് പുറമെ 25ഒാളം ജാതികളെയും ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയേക്കും. സംവരണ വിഷയമായതിനാൽ ഉത്തർപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിൽ അടുത്തവർഷം നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |