കൂത്തുപറമ്പ്: കവയിത്രി സുഗതകുമാരിയുടെ സ്മരണയ്ക്കായി മാങ്ങാട്ടിടം പഞ്ചായത്തിൽ നടപ്പിലാക്കുന്ന നാട്ടുമാവിൻ തോട്ടം പദ്ധതിക്ക് തുടക്കമായി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് സുഗതകുമാരി സ്മൃതി പദ്ധതി നടപ്പിലാക്കുന്നത്. നൂറിനം നാട്ടു മാവിനങ്ങളാണ് മാൻതോപ്പുകൾ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി നട്ടുപിടിപ്പിക്കുക.
ജില്ലയിലെ തിരഞ്ഞെടുത്ത പഞ്ചായത്തുകളിലാണ് നാട്ടുമാവുകളുടെ മാൻതോപ്പുകൾ തയ്യാറാക്കുന്നത്. പരിസ്ഥിതി രംഗത്ത് ഗണ്യമായ സംഭാവന നൽകിയത് പരിഗണിച്ചാണ് അന്തരിച്ച കവയിത്രി സുഗതകുമാരിയുടെ പേരിൽ പദ്ധതി നടപ്പിലാക്കുന്നത്. അഞ്ചുവർഷക്കാലത്തേക്ക് കൃഷിഭവൻ തലത്തിലാണ് പദ്ധതിയുടെ മോണിറ്ററിംഗ് നടത്തുക. മാങ്ങാട്ടിടം കൃഷിഭവൻ പരിധിയിലെ കണ്ടേരി, ആയിത്തറ, വട്ടിപ്രം, നിർമ്മലഗിരി, കോയിലോട് എന്നിവിടങ്ങളിലായി 500 ഗ്രാഫ്റ്റ് നാട്ടുമാവിൻ തൈകളാണ് ആദ്യഘട്ടത്തിൽ നടുന്നത്. കണ്ണൂർ പ്രിൻസിപ്പൾ കൃഷി ഓഫീസർ ആർ. സുരേഷ് തൈനടീൽ ഉദ്ഘാടനം ചെയ്തു. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ശാന്തമ്മ, പഞ്ചായത്ത് വികസന സമിതി ചെയർമാൻ എം. ഷീന, ബ്ളോക്ക് പഞ്ചായത്ത് അംഗം പി.കെ. ബഷീർ,മാങ്ങാട്ടിടം കൃഷി ഓഫീസർ എ. സൗമ്യ, കൃഷി ഡപ്യൂട്ടി ഡയറക്ടർ ജോസഫ് ജോഷി വർഗ്ഗീസ്, തുളസി ചെങ്ങാട്ട്, കൃഷി അസി. ഡയറക്ടർ ബിന്ദു കെ. മാത്യു, ആർ.സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |