ന്യൂഡൽഹി: ഡൽഹി രോഹിണി ജില്ലാ കോടതി മുറിയിൽ ഗുണ്ടാത്തലവനെ വെള്ളിയാഴ്ച വെടി വച്ച് കൊന്ന സംഭവത്തിന് പിന്നാലെ, ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയേക്കുമെന്ന സൂചനയെത്തുടർന്ന് ജയിലുകളിൽ സുരക്ഷ ശക്തമാക്കി. വെടിവയ്പിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വിചാരണയ്ക്കായി കോടതിയിലെത്തിച്ച ഗുണ്ടാത്തലവൻ ജിതേന്ദ്ര ഗോഗിയെ (30) എതിരാളികളായ ടില്ലു ഗ്യാംഗിൽപ്പെട്ട രാഹുൽ, മോറിത്ത് എന്നിവരാണ് വെടിവച്ചത്. അഭിഭാഷക വേഷത്തിൽ തോക്കുമായി കോടതിയിൽ കയറിയ ഇവർ പൊലീസിന്റെ വെടിയേറ്റ് മരിച്ചിരുന്നു. ഈ സംഭവം കുടിപ്പക കൂട്ടിയെന്നാണ് പൊലീസിന് ലഭിച്ച റിപ്പോർട്ട്. സംഘാംഗങ്ങൾ പലരും വിവിധ ജയിലുകളിൽ തടവിലാണ്.
സംഭവത്തിന് ശേഷം ഡൽഹി രോഹിണി കോടതിയിൽ സുരക്ഷ ശക്തമാക്കി. സുരക്ഷാ സ്റ്റിക്കർ പതിച്ച വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം. കോടതി സമുച്ചയത്തിലെ ബഹുനില മന്ദിരത്തിൽ
കൂടുതൽ പൊലീസിനെ വിന്യസിച്ചു. അഭിഭാഷകരെയും കക്ഷികളെയും കർശനമായി പരിശോധിക്കുന്നു.
ജയിൽ ഡി.ജി.പിയുടെ നിർദ്ദേശങ്ങൾ:
ഡൽഹി ജയിലുകളിലുള്ള ഗുണ്ടാ സംഘങ്ങളുടെ പട്ടിക തയ്യാറാക്കുക
ഇവരെ വിചാരണയ്ക്കും ചികിത്സയ്ക്കും കൊണ്ടുപോകുമ്പോൾ ജാഗ്രത പാലിക്കുക
ജയിലിൽ എതിർ ഗ്യാങുകൾ കഴിയുന്ന സെല്ലുകൾ ഒരേ സമയം തുറക്കരുത്.
₹ജയിലുകളിലെ ഇവരുടെ നീക്കങ്ങൾ ശ്രദ്ധിക്കാൻ സി.സി.ടിവി കാമറകൾ ഉറപ്പാക്കുക
ആവശ്യത്തിന് സേനാംഗങ്ങളെ നിയോഗിക്കുക
സംരക്ഷണം തേടി
അഭിഭാഷകർ
കോടതികളിൽ ഗുണ്ടകളെ വിചാരണയ്ക്ക് കൊണ്ടുവരുമ്പോൾ ജഡ്ജിമാരുടെയും അഭിഭാഷകരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് പ്രത്യേക മാർഗരേഖ ആവശ്യപ്പെട്ട് അഭിഭാഷകരായ വിശാൽ തിവാരിയും ദീപാ ജോസഫും സുപ്രീംകോടതിയിലും ഡൽഹി ഹൈക്കോടതിയിലും ഹർജി നൽകി.
കൊടും കുറ്റവാളികളെ വീഡിയോ കോൺഫറൻസിലൂടെ വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടു.ഗേറ്റുകളിൽ സായുധ പൊലീസിനെ വിന്യസിക്കണം. അഭിഭാഷകരുടെയടക്കം തിരിച്ചറിയൽ കാർഡ് പരിശോധിച്ചേ പ്രവേശനം അനുവദിക്കാവൂ.
രോഹിണി കോടതിയിലെ കേടായ മെറ്റൽ ഡിറ്റക്ടറും പ്രവർത്തിക്കാത്ത സി.സി.ടിവി കാമറകളും ഉടൻ നന്നാക്കണമെന്ന് ഡൽഹി പൊലീസ് കമ്മിഷണർ രാകേഷ് അസ്താനയ്ക്ക് നൽകിയ പരാതിയിൽ ബാർ കൗൺസിൽ പ്രസിഡന്റ് രാകേഷ് ഷെഖാവത്ത് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |