മാനന്തവാടി: സുൽത്താൻ ബത്തേരി അർബൻ സഹകരണ ബാങ്കിലെ ക്രമക്കേടുകളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ബാങ്ക് നിയമനങ്ങളിൽ കോഴ വാങ്ങിയതായി ആരോപണങ്ങൾ ഉയരുന്നു. മുൻ ബാങ്ക് ഭരണസമിതി കോഴ വാങ്ങിയെന്ന് തെളിയിക്കുന്ന രേഖകൾ പൊതു പ്രവർത്തകനായ സൂപ്പി പള്ളിയാൽ പുറത്തുവിട്ടു. പ്യൂൺ, വാച്ച്മാൻ തസ്തികയിലേക്കുള്ള 13 നിയമനങ്ങളിൽ 1.14 കോടി രൂപ കൈകൂലിയായി കോൺഗ്രസ് ഭരിക്കുന്ന ഭരണസമിതി കൈപ്പറ്റിയെന്നാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്.
പ്രസിഡന്റടക്കം 14 അംഗ ഭരണസമിതി ഇതിൽ നിന്ന് അഞ്ചു ലക്ഷം രൂപ വീതം കൈപ്പറ്റി. ഡി.സി.സി മുൻ പ്രസിഡന്റ് പി.വി. ബാലചന്ദ്രൻ, ജില്ലാ കോൺഗ്രസ് ഓഫീസ് നിർമ്മാണത്തിനായി എട്ട് ലക്ഷം രൂപ അന്നത്തെ ബാങ്ക് പ്രസിഡന്റ് കെ.പി. തോമസിൽ നിന്ന് കൈപ്പറ്റിയ രേഖകളും സൂപ്പി പള്ളിയാൽ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി.
കെ.പി.സി.സി മുൻ സെക്രട്ടറിയും പിന്നീട് പാർട്ടി വിട്ട് സി.പി.എം സ്ഥാനാർത്ഥിയുമായ എം.എസ്. വിശ്വനാഥനും പണം കൈപ്പറ്റിയവരുടെ പട്ടികയിലുണ്ട്. ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണനും കൈകൂലി വാങ്ങിയെന്നാണ് ആരോപണം. നേരത്തെ ഡി.സി.സി അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബത്തേരി അർബൻ ബാങ്ക് ചെയർമാൻ സണ്ണി ജോർജിനെയും ഡി.സി.സി മുൻ ട്രഷറർ കെ.കെ. ഗോപിനാഥനെയും കെ.പി.സി.സി ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |