ആലപ്പുഴ: മോട്ടോർ വാഹന വകുപ്പിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എട്ട് സേവനങ്ങൾ കൂടി ഓൺലൈനാക്കും. സേവനങ്ങൾ പൂർണ്ണമായും ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായുള്ള ഈ പരിഷ്കാരം അടുത്തമാസം പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച അറിയിപ്പ് അടുത്ത ദിവസം ആർ.ടി.ഒ ഓഫീസുകളിൽ എത്തും.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെ പേര് മാറ്റൽ, ഫോട്ടോമാറ്റൽ എന്നിവയ്ക്ക് ഉടമകൾ വാഹനം രജിസ്റ്റർ ചെയ്ത ആർ.ടി.ഒ ഓഫീസുകളിൽ നേരിട്ട് ഹാജരാകണം. ഡ്രൈവിംഗ് ലൈസൻസും വാഹനങ്ങളുടെ പെർമിറ്റും പുതുക്കുന്നതിനുള്ള കാലാവധി 30ന് അവസാനിക്കുമെങ്കിലും, കൊവിഡ് വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സമയപരിധി ആറുമാസത്തേക്കുകൂടി വർദ്ധിപ്പിച്ചു തരണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വില്പന നടത്തിയ വാഹനങ്ങളുടെ പഴയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി ബുക്ക്) ഹാജരാക്കാതെ തന്നെ പുതിയ ആർ.സി.ബുക്ക് നൽകുന്നതിന് തീരുമാനമായി. ആവശ്യമായ രേഖകൾ സഹിതം നൽകുന്ന ഓൺലൈൻ അപേക്ഷ പരിഗണിച്ച് പുതിയ ആർ.സി.ബുക്ക് തപാൽ വഴി വിതരണം ചെയ്യും. നിലവിലുള്ള സോഫ്റ്റ് വെയറിൽ മാറ്റം വരുത്തി രണ്ടാഴ്ചക്കുള്ളിൽ ഇത് നടപ്പാക്കും. ഡ്യൂപ്ളിക്കേറ്റ് ആർ.സി.ബുക്കിന് 1300രൂപയും ലൈസൻസിന് 500രൂപയുമാണ് നിലവിൽ ഫീസ്. പുതിയ സംവിധാനത്തിലൂടെ സർക്കാരിലേക്കുള്ള ഈ വരുമാനം ഇല്ലാതാകും. ഉടമയുടെ അഡ്രസ് മാറ്റം, എൻ.ഒ.സി, ഡ്യൂപ്ളിക്കേറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷൻ രേഖപ്പെടുത്തൽ-റദ്ദാക്കൽ, പെർമിറ്റ് പുതുക്കൽ(ബസുകൾ ഒഴികെ), പെർമിറ്റിലെ മാറ്റങ്ങൾ തുടങ്ങിയ സേവനങ്ങൾക്കും ആർ.സി ബുക്ക് ഹാജരാക്കേണ്ട.
പുതിയ ഓൺലൈൻ സേവനങ്ങൾ
1.ആർ.സി ബുക്കിലെ മേൽവിലാസം തിരുത്തൽ
2.ഉടമസ്ഥാവകാശം മാറ്റൽ
3.വാഹനത്തിന്റെ എൻ.ഒ.സി നൽകൽ
4.ഡ്യൂപ്ളിക്കേറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
5.ഹൈപ്പോത്തിക്കേഷൻ റദ്ദാക്കൽ
6.പെർമിറ്റ് പുതുക്കൽ(സ്റ്റേജ് കാരിയേജ് പെർമിറ്റ് ഒഴികെ)
7.എൻഡോഴ്സ്മെന്റ് ഓഫ് ഹൈപ്പോത്തിക്കേഷൻ
8.പെർമിറ്റ് വ്യതിയാനം(സ്റ്റേജ് കാരിയേജ് പെർമിറ്റ് ഒഴികെ)
എം-പരിവാഹൻ വിജയകരം
നിരത്തിൽ നിയമ ലംഘനം നടത്തുന്നവരെ കുടുക്കാനുള്ള മോട്ടോർവാഹന വകുപ്പിന്റെ എം-പരിവാഹൻ ജില്ലയിൽ വിജയകരമായി മുന്നേറുന്നു.പ്രതിദിനം ശരാശരി 50ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിയമലംഘകർക്ക് ദോഷകരമാണെങ്കിലും ഡ്രൈവർമാരെ സംബന്ധിച്ചിടത്തോളം പരിവാഹൻ പാരയല്ല, ഗുണകരമാണ്. വാഹനത്തിന്റെ ആർ.സി ബുക്കും മറ്റ് രേഖകളും കൈയിലില്ലെങ്കിലും പൊലീസിനെയോ മോട്ടോർ വാഹന വകുപ്പിനെയോ ഭയക്കേണ്ട. എല്ലാ വിവരങ്ങളും പരിവാഹൻ വഴി മൊബൈലിലെ ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കാം.ബുക്കും പേപ്പറും എടുക്കാൻ മറന്നതിന്റെ പേരിൽ പിഴയടയ്‌ക്കേണ്ടി വരില്ല.
പുതിയ സേവനത്തിന്റെ സംസ്ഥാന തല പ്രവർത്തനോദ്ഘാടനം 29ന് തിരുവനന്തപുരത്ത് നടക്കും. ഇതോടെ ഉപഭോക്താക്കൾക്ക് സേവനംലഭ്യമാകും
-ആർ.ടി.ഒ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |