കോട്ടയം: വാടകക്ക് എടുക്കുന്ന വാഹനം മറിച്ചു വിറ്റ് തട്ടിപ്പ് നടത്തുന്ന സംഘം ജില്ലയിൽ സജീവം. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഒരു ഡസനിലധികം കാറുകളാണ് ഇത്തരത്തിൽ മറിച്ചുവിറ്റത്. ഇതിൽ അഞ്ച് കാറുകൾ കണ്ടെത്തി ഉടമക്ക് തിരികെ നല്കാൻ പൊലീസിന് കഴിഞ്ഞു. ബാക്കി കാറുകൾ എവിടെയാണെന്നുപോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൂടാതെ റെന്റിനെടുക്കുന്ന കാർ പണയപ്പെടുത്തുന്നതും നിത്യസംഭവമാണ്.
വിവാഹാവശ്യം എന്നു പറഞ്ഞാണ് മിക്കവരും പത്തും പന്ത്രണ്ടും ലക്ഷം രൂപ വിലവരുന്ന ആഡംബര കാറുകൾ വാടകക്ക് എടുക്കുന്നത്. ഒരു മാസത്തേക്ക് എന്നു പറഞ്ഞാവും കാർ കൊണ്ടുപോവുക. നാമമാത്രമായ അഡ്വാൻസ് നല്കിയാവും കാറിന്റെ താക്കോൽ വാങ്ങുക. കൊവിഡ് വ്യാപനത്തെ തുടർന്ന് ഓട്ടം കുറവായതിനാലാണ് പല ഉടമകളും കാർ റെന്റിന് നല്കുവാൻ നിർബന്ധിതരാവുന്നത്.
ഈരാറ്റുപേട്ടയിൽ മൂന്നു പേരുടെ കാറുകൾ റെന്റിനെടുത്ത് പണയപ്പെടുത്തിയതായി അറിവായിട്ടുണ്ട്. അഞ്ചു മുതൽ 12 ലക്ഷം രൂപ വരെയുള്ള കാറുകൾ ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനുമാണ് പണപ്പെടുത്തുന്നത്. വാടകയ്ക്ക് എടുക്കുന്ന കാറുകൾ രേഖകളൊന്നുമില്ലാതെയാണ് പണയപ്പെടുത്തുന്നത്. ഇത്തരത്തിൽ റെന്റെിനെടുത്ത കാർ പണയം വച്ച സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച താഴത്തങ്ങാടി സ്വദേശിയെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താഴത്തങ്ങാടി, മുണ്ടക്കയം, ഈരാറ്റുപേട്ട, ചിങ്ങവനം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ഒരു സംഘം യുവാക്കളാണ് ഇതിനുപിറകിൽ.
കഞ്ചാവ് കടത്തിനും, ഗുണ്ടാലഹരി മാഫിയാ പ്രവർത്തനങ്ങൾക്കും ഇത്തരത്തിൽ റെന്റിനെടുത്ത വാഹനങ്ങൾ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിയമവിധേയമായി വാഹനങ്ങൾ റെന്റ് നൽകാൻ സൗകര്യമുണ്ടെങ്കിലും പലപ്പോഴും ഇത്തരം വാഹനങ്ങളല്ല തട്ടിപ്പ് സംഘം കൈക്കലാക്കുന്നത്. നിയമവിധേയമായി റെന്റ് നൽകാത്ത വാഹനങ്ങളാണ് ഇവർ തട്ടിയെടുക്കുക. ഇതുമൂലം പല ഉടമകൾക്കും പൊലീസിൽ പരാതിപ്പെടാൻ പോലും സാധിക്കില്ല. ഇതാണ് തട്ടിപ്പ് സംഘത്തിന് വളമാവുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |