തിരുവനന്തപുരം: ജപ്പാനിലെ വിദഗ്ദ്ധ തൊഴിൽ മേഖലകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താൻ കേന്ദ്രം പുതിയ സംവിധാനത്തിന് രൂപം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പ്രവാസി മലയാളി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയ പ്രതിനിധികളുമായി ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണു രാജാമണിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.
മലയാളികൾക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നതിനായി വിദേശകാര്യമന്ത്രാലയവും നോർക്കയും സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. റിക്രൂട്ടുമെന്റിനു വേണ്ടി ഇന്ത്യയിൽ ജപ്പാനീസ് ഭാഷാ പരിശീലനവും പരീക്ഷയും നടത്താൻ ജപ്പാൻ സർക്കാർ തയാറായിട്ടുണ്ട്. ജപ്പാൻ ഭാഷാ പരിശീലന കേന്ദ്രങ്ങളുടെയും റിക്രൂട്ട്‌മെന്റ് നടക്കുന്ന വിദഗ്ധ തൊഴിൽ മേഖലകളുടെയും വിവരം നോർക്ക വഴി അറിയിക്കും. നഴ്സുമാർക്ക് ജപ്പാനിൽ അവസരമുണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്.
നീറ്റിന് ഗൾഫിൽ കൂടുതൽ സെന്ററുകൾ
അടുത്ത വർഷം മുതൽ കൂടുതൽ ഗൾഫ് രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ സെന്ററുകൾ ആരംഭിക്കണമെന്ന് കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന്
വിദേശകാര്യ മന്ത്രാലയം ഉറപ്പു നൽകിയിട്ടുണ്ട്. വിദേശ റിക്രൂട്ട്‌മെന്റിന്റെ പേരിലുള്ള തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗാർഥികളെ ചൂഷണം ചെയ്യുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്ന ഏജൻസികൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതടക്കം കർശന നടപടി കൈക്കൊള്ളുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |