കൊല്ലം: സി.പി.എം രക്തസാക്ഷി സ്മാരക നിർമ്മാണത്തിന് പണം നൽകിയില്ലെങ്കിൽ വ്യവസായ സ്ഥാപനത്തിന് മുന്നിൽ കൊടികുത്തുമെന്ന് വ്യവസായിയെ ഭീഷണിപ്പെടുത്തിയ ബ്രാഞ്ച് സെക്രട്ടറിയെ അന്വേഷണവിധേയമായി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. പാർട്ടിക്ക് രക്തസാക്ഷി സ്മാരകം പണിയാൻ പതിനായിരം രൂപ നൽകണമെന്നും അല്ലെങ്കിൽ 10 കോടി ചെലവിട്ട് നിർമ്മിച്ച കൺവെൻഷൻ സെന്ററിന് മുന്നിൽ പാർട്ടി കൊടി കുത്തുമെന്നുമാണ് വ്യവസായി ഷാഹി വിജയനെ ഭീഷണിപ്പെടുത്തിയത്. ഫോൺ സംഭാഷണം കഴിഞ്ഞദിവസം പുറത്തുവന്നത് വിവാദമായിരുന്നു. ഉത്തരവാദിത്തമുള്ള ഒരു പാർട്ടി അംഗത്തിന്റെ ഭാഗത്തുനിന്ന് പാർട്ടിക്ക് അവമതിപ്പുണ്ടാകുന്ന തരത്തിൽ പെരുമാറ്റമുണ്ടായി എന്ന വിലയിരുത്തലിലാണ് ജില്ലാ കമ്മിറ്റി ബിജുവിനെതിരെ നടപടി സ്വീകരിച്ചത്. സംസ്ഥാനത്ത് നോക്കുകൂലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്റി പിണറായി വിജയനും ഒരു വ്യവസായിയെയും ഭീഷണിപ്പെടുത്തുന്നത് സി.പി.എം നിലപാടല്ലെന്ന് മന്ത്റി വി. ശിവൻകുട്ടിയും പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |