ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ തോൽപ്പിച്ചു
മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലയോട് തോറ്റു
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന കരുത്തന്മാരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ കീഴടക്കിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആസ്റ്റൺ വില്ല അട്ടിമറിച്ചു.ഏകപക്ഷീയമായ ഒരു ഗോളിനാണ് സിറ്റിയും ആസ്റ്റൺ വില്ലയും വിജയം കണ്ടത്.
ചെൽസിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിലാണ് മാഞ്ചസ്റ്റർ സിറ്റി വിജയം കണ്ടത്. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം 53-ാം മിനിട്ടിൽ ഗബ്രിയേൽ ജീസസ് നേടിയ ഗോളിനാണ് സിറ്റി വിജയം കണ്ടത്.യാവോ കാൻസെലോ നൽകിയ ക്രോസിൽ നിന്ന് പന്തുമായി ഓടിക്കയറിയാണ് ജീസസ് ഷൂട്ട് ചെയ്തത്. 66-ാം മിനിട്ടിൽ റൊമേലു ലുക്കാക്കു സിറ്റിയുടെ വലയിൽ പന്തെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.
ഈ വിജയത്തോടെ ചെൽസിയെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി. സിറ്റിക്ക് ആറുകളികളിൽ നിന്ന് 13 പോയിന്റാണുള്ളത്. ചെൽസിക്കും 13 പോയിന്റുണ്ട്. ഗോൾ ശരാശരിയിലാണ് സിറ്റി ചെൽസിയെ മറികടന്നത്. ഈ സീസണിലെ ചെൽസിയുടെ ആദ്യ തോൽവിയാണിത്.അഞ്ചുകളികളിൽ നിന്ന് 13 പോയിന്റുള്ള ലിവർപൂളാണ് ഒന്നാം സ്ഥാനത്ത്.
ഈ സീസണിലെ ആദ്യ തോൽവിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ സ്വന്തം തട്ടകത്തിൽ ഏറ്റുവാങ്ങിയത്. സമനിലയിലേക്ക് എന്ന് തോന്നിപ്പിച്ച മത്സരത്തിന്റെ 88-ാം മിനിട്ടിൽ കോട്നി ഹാസ് നേടിയ ഗോളിനാണ് ആസ്റ്റൺ വില്ല അട്ടിമറി നടത്തിയത്. ഇൻജുറി ടൈമിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ബ്രൂണോ ഫെർണാണ്ടസ് പാഴാക്കിയതാണ് മത്സരത്തിൽ നിർണായകമായത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെയും യുണൈറ്റഡ് കളത്തിലിറക്കിയിരുന്നു.
പ്രിമിയർ ലീഗിൽ ഒന്നാമതുണ്ടായിരുന്നമാഞ്ചസ്റ്റർ യുണൈറ്റഡ് ഈ തോൽവിയോടെ നാലാമതായി. യുണൈറ്റഡിന് ആറുകളികളിൽ നിന്ന് 13 പോയിന്റാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |