സിനിമ മധുവിന്റെ സ്വന്തം ഭാഷ മുഡുകയിൽ
തൃശൂർ: മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടത്തിന്റെ മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധുവിന്റെ ജീവിതം ആദിവാസി (ദ ബ്‌ളാക് ഡെത്ത്) എന്ന പേരിൽ സിനിമയാകുന്നു. ഓസ്‌കാർ ലക്ഷ്യമിട്ടാണ് സിനിമയൊരുക്കുന്നതെന്ന് ശ്രീനാരായണ ഗുരുവിനെക്കുറിച്ച് 51 മണിക്കൂർ കൊണ്ട് സിനിമയൊരുക്കി (വിശ്വഗുരു) ഗിന്നസ് റെക്കാഡ് സ്വന്തമാക്കിയ സംവിധായകൻ വിജീഷ് മണി പറഞ്ഞു.
അട്ടപ്പാടിയിലും സമീപപ്രദേശങ്ങളിലുമുള്ള മധു ഉൾപ്പെടുന്ന ആദിവാസി വിഭാഗമായ മുഡുഗരുടെ ഭാഷയായ മുഡുകയിലാണ് സിനിമ നിർമ്മിക്കുക.വിശപ്പിന്റെ വേദനയും അതിലേക്ക് ആദിവാസികളെയെത്തിക്കുന്ന സാഹചര്യവുമാണ് സിനിമയുടെ കാതൽ. ഒക്ടോബർ ആദ്യം ഷൂട്ടിംഗ് തുടങ്ങി, ഒരു മാസം കൊണ്ട് സിനിമ പൂർത്തിയാക്കുമെന്ന് വിജീഷ് പറഞ്ഞു. ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ സോഹൻ റോയിയാണ് നിർമ്മാണം. കഥ, തിരക്കഥ, സംവിധാനം വിജീഷ് മണി. മുഡുക മൂപ്പനും അദ്ധ്യാപകനുമായ തങ്കരാജാണ് സംഭാഷണം. ഗോത്രകവി ചന്ദ്രൻ മാരിയുടെ രണ്ട് പാട്ടുണ്ടാകും. മുഡുകരും അഭിനയിക്കുന്ന 100 മിനിറ്റ് ചിത്രം ഓസ്‌കാറിനയക്കും. ഇരുളഭാഷയിൽ നിർമ്മിച്ച വിജീഷ് മണിയുടെ 'മ്' (സൗണ്ട് ഒഫ് പെയിൻ) ഇത്തവണത്തെ ഓസ്‌കാർ ചുരുക്കപ്പട്ടികയിലുണ്ടായിരുന്നു.
ബാഹുബലിയുടെ തിരക്കഥയെഴുതിയ വിജയേന്ദ്രപ്രസാദിന്റെ തിരക്കഥയിൽ വിജീഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രവർത്തനം പുരോഗമിക്കുകയാണ്.
വിശപ്പിന്റെ രൂപമായ മധുവിന് സിനിമയിൽ മരണമില്ല. വിശപ്പ്, പരിസ്ഥിതി, വർണവിവേചനം, കാലാവസ്ഥാ പ്രശ്‌നങ്ങൾ, ഗോത്ര സംസ്‌കൃതിയുടെ നാശം എന്നിവയിലേക്ക് സിനിമ വെളിച്ചം വീശും.
വിജീഷ് മണി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |