തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഏഴാം പ്രതിയും ബാങ്കിലെ മുൻ ഭരണസമിതി പ്രസിഡന്റുമായ കെ.കെ. ദിവാകരന്റെ ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് ജഡ്ജ് പി.ജെ. വിൻസന്റ് തള്ളി. ഇരിങ്ങാലക്കുട ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പ്രതിയെ കസ്റ്റഡിയിൽ കിട്ടുന്നതിന് ക്രൈംബ്രാഞ്ച് ബോധിപ്പിച്ച അപേക്ഷ നിലനിൽക്കുന്നതിനാൽ ജില്ലാ കോടതിയിൽ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് നിയമ തടസമുണ്ടെന്ന ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദം പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
കരുവന്നൂർ സൊസൈറ്റിയിലെ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഭരണസമിതിയുടെ നേതൃത്വം വഹിക്കുന്ന പ്രതിയും മറ്റ് ഭരണസമിതി അംഗങ്ങളും ആദ്യം കേസെടുത്ത ആറ് പ്രതികളുമായി ഗൂഢലോചന നടത്തി ബാങ്കിനെയും നിക്ഷേപകരെയും ചതിച്ചെന്നാണ് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. 50 ലക്ഷം രൂപയുടെ 279 ലോണുകൾ ഭരണസമിതി പരിശോധിക്കുകയോ അന്വേഷിക്കുകയോ ചെയ്യാതെ അനുവദിച്ചുവെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്. പ്രോസിക്യൂഷനായി ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറായ കെ.ഡി. ബാബു ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |