തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് നടുറോഡിൽ എട്ടു വയസുകാരിയായ മകളെ വിചാരണ ചെയ്ത് അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ മാതാപിതാക്കളായ ജയചന്ദ്രനും രേഖയും സെക്രട്ടേറിയറ്റ് പടിക്കൽ ധർണ നടത്തി. സ്ഥലംമാറ്റി സംരക്ഷിക്കാതെ,സസ്‌പെൻഡ് ചെയ്യണം. സ്ത്രീകൾക്കും കുട്ടികൾക്കും നീതിയും സുരക്ഷയും ഉറപ്പാക്കേണ്ട പിങ്ക് പൊലീസ് ദളിത് കുടുംബത്തിലെ അച്ഛനെയും മകളെയും അപമാനിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും തൊട്ടുകൂടായ്മയുടെ ബാക്കിപത്രമാണെന്നും ധർണ ഉദ്ഘാടനം ചെയ്ത ആക്ടിവിസ്റ്റ് ഡോ.ജെ.ദേവിക പറഞ്ഞു.മകൾ ഉറക്കത്തിൽ ഞെട്ടിയെഴുന്നേറ്റ് കരയുന്നതായി അമ്മ പറഞ്ഞു.നീതി ലഭിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് കടക്കുമെന്ന് ജയചന്ദ്രൻ വ്യക്തമാക്കി.
കഴിഞ്ഞ മാസം 28ന് ആറ്റിങ്ങലിൽ വച്ചാണ് തന്റെ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് രജിത എന്ന പൊലീസ് ഉദ്യോഗസ്ഥ ജയചന്ദ്രനെയും എട്ട് വയസുള്ള മകളെയും ജനമദ്ധ്യത്തിൽ പരസ്യവിചാരണ ചെയ്തത്. പൊലീസ് വാഹനത്തിലെ ബാഗിൽ നിന്ന് മൊബൈൽ ഫോൺ ലഭിച്ചെങ്കിലും രജിത നിലപാട് തിരുത്താൻ തയ്യാറായില്ല. ഐക്യദാർഢ്യ സമിതി നേതാവ് സോണിയ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ബി.എസ്.പി ജനറൽ സെക്രട്ടറി എൻ.മുരളി, അബ്ദുൽ റഷീദ് സാഹിബ്, വിമെൻ ഇന്ത്യ മൂവ്മെന്റ് പ്രവർത്തക സീനത്ത് ഷാജി, ദളിത് സമുദായ മുന്നണി പ്രവർത്തകൻ ഗോവിന്ദൻ കിളിമാനൂർ, ഭിം ആർമി ജില്ലാ പ്രസിഡന്റ് അനുരാജ്, ഇന്ത്യൻ ലേബർ പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ.എൻ.രാജൻ, ആർ.അജയൻ, ഡോ.കെ.ജി.താര, കെ.ജി.ജഗദീശൻ, വിനോദ് വെള്ളായണി, സീറ്റ ദാസൻ, അഡ്വ.സജി.കെ.ചേരമൻ, സി.എസ്.രാജേഷ്, ഡോ.ധന്യ മാധവ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |