ഹൃദയം, കരൾ, കൈകൾ, വൃക്കകൾ, കണ്ണുകൾ എന്നിവ ദാനം ചെയ്തു
ആലുവ: രാജഗിരി ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ (25) ഹൃദയം, കരൾ, കൈകൾ, രണ്ട് വൃക്കകൾ, കണ്ണുകൾ എന്നിവ ഇനിയും ഈ ഭൂമിയിൽ ജീവിക്കും. ഇന്നലെ വൈകിട്ട് 4.10ഓടെ ഹൃദയം പുറത്തെടുത്ത് ഐസ് ബോക്സിലാക്കി കോഴിക്കോട്ടേക്ക് ആംബുലൻസ് തിരിച്ചതിന് പിന്നാലെ മറ്റ് അവയവങ്ങളും വിവിധ ആശുപത്രികളിലെ രോഗികൾക്കായി കൊണ്ടുപോയി. ഫ്രാൻസിൽ അക്കൗണ്ടിംഗ് മാസ്റ്ററിന് പഠിക്കുകയായിരുന്നു വടവാതൂർ കളത്തിൽപടി ചിറത്തിലത്ത് ഏദൻസിൽ സാജൻ മാത്യു - ഷെറിൻ ദമ്പതികളുടെ മകൻ നേവിസ്. കൊവിഡ് കാരണം വീട്ടിലിരുന്ന് ഓൺലൈനായാണ് ക്ലാസിൽ പങ്കെടുത്തിരുന്നത്. കഴിഞ്ഞ 16ന് രാത്രി പഠനം കഴിഞ്ഞ് ഉറങ്ങാൻ കിടന്ന നേവീസ് ഉണരാൻ വൈകി. എട്ടാം ക്ലാസുകാരി സഹോദരി വിസ്മയ വിളിച്ചുണർത്താൻ ചെന്നപ്പോൾ അബോധാവസ്ഥയിലായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതായിരുന്നു പ്രശ്‌നം. ആരോഗ്യ നിലയിൽ മാറ്റം വരാത്തതിനാൽ 20നാണ് രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയത്.
വെള്ളിയാഴ്ച മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ നേവിസിന്റെ മാതാപിതാക്കൾ സ്വമേധയാ അവയവദാനത്തിന് സന്നദ്ധരായി. സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി (കെ.എൻ.ഒ.എസ്) വഴിയാണ് അവയവദാന നടപടികൾ പൂർത്തിയാക്കിയത്.
സഹോദരൻ: എൽവിസ്. ആരോഗ്യമന്ത്രി വിവരം ഔദ്യോഗിക ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് പുറംലോകമറിഞ്ഞത്.
ഹൃദയവുമായി ആംബുലൻസ് തിരിച്ചത് 4.10ന്
നേവിസിന്റെ ഹൃദയവുമായി കോഴിക്കോട് മെട്രോ ഇന്റർനാഷണൽ ആശുപത്രിയിലേക്ക് ആംബുലൻസ് തിരിച്ചത് ഇന്നലെ വൈകിട്ട് 4.10ന്. രണ്ടര മണിക്കൂറിനകം കോഴിക്കോട് എത്തിച്ച് രോഗിയിൽ വച്ച് പിടിപ്പിക്കുകയായിരുന്നു ലക്ഷ്യം. മെട്രോ ആശുപത്രിയിലെ മെഡിക്കൽ സംഘമെത്തിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം ആംബുലൻസിന് കടന്നുപോകാൻ പൊലീസ് പ്രത്യേക സൗകര്യമൊരുക്കി.കൈകളും വൃക്കകളും ഇടപ്പള്ളി അമൃത ആശുപത്രിയിലേക്കും നേത്രപടലം അങ്കമാലി എൽ.എഫ് ആശുപത്രിയിലേക്കുമാണ് കൊണ്ടുപോയത്.കരൾ രാജഗിരി ആശുപത്രിയിലെ രോഗിയിൽ മാറ്റിവയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |