സ്ട്രെച്ചർ ഉൾപ്പെടെ രോഗി റോഡിലേക്ക് തെറിച്ചുവീണു
അരൂർ : കൊവിഡ് ബാധിച്ച വീട്ടമ്മയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ ആംബുലൻസ് മരത്തിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മകനും മരുമകൾക്കും ആംബുലൻസ് ഡ്രൈവർക്കും പരിക്കേറ്റു. കൊല്ലം തിരുമുല്ലവാരം ശ്രീവൈകുണ്ഠത്തിൽ പൊന്നപ്പൻ പിള്ളയുടെ ഭാര്യ ഷീബ പി.പിള്ളയാണ് ( 66 ) മരിച്ചത്. ആംബുലൻസ് ഡ്രൈവർ കൊല്ലം ശ്രീകണ്ഠ വിലാസം സന്തോഷ് (36), ഷീബയുടെ മകൻ ഡോ.മഞ്ജുനാഥ് (37) , ഭാര്യ ഡോ.ദേവിക (32) എന്നിവർക്കാണ് പരിക്കേറ്റത് . മുവരേയും കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം എൻ.എസ്.ആശുപത്രിയിലെ ഡോക്ടർമാരാണ് മഞ്ജുനാഥും ദേവികയും.
ദേശീയ പാതയിൽ എരമല്ലൂർ കവലക്ക് തെക്കുഭാഗത്ത് ശനിയാഴ്ച പുലർച്ചെ ഒന്നിനായിരുന്നു അപകടം. ഡയാലിസിസ് നടത്തിവരുന്ന ഷീബയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി കൊല്ലത്തു നിന്ന് അമൃത ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്ന ആംബുലൻസ്, മറ്റൊരു വാഹനം മറികടക്കാൻ ശ്രമിക്കുമ്പോൾ ഇടിക്കാതിരിക്കാൻ ഇടതു വശത്തേക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണംതെറ്റി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ പിൻഭാഗത്തെ വാതിൽ താനെ തുറന്ന് സ്ട്രെച്ചറോടുകൂടി പുറത്തേക്ക് ഷീബ തെറിച്ചു വീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അരൂർ പൊലീസും ഹൈവേ പൊലീസും അഗ്നിശമന സേനാംഗങ്ങളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ ഷീബയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലം എൻ.എസ് കോ ഓപ്പറേറ്റീവ് ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത് . ഷീബയുടെ മറ്റ് മക്കൾ: ഡോ.അഞ്ജലി (ഒമാൻ) ,അഡ്വ. രഞ്ജിനി (കേരള ലാ അക്കാദമി പ്രൊഫസർ ). മറ്റ് മരുമക്കൾ:ഡോ. പ്രേം ഹരിദാസ് (തിരുവനന്തപുരം മെഡിക്കൽ കോളേജ് ), ഡോ.സജിത്ത് കെ. നായർ (നെഫ്രോളജിസ്റ്റ് ,ഓസ്ട്രേലിയ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |