കാബൂൾ: അഫ്ഗാനിസ്ഥാനിൽ പ്രാകൃത ശിക്ഷാ നടപടികൾ പ്രാവർത്തികമാക്കി താലിബാൻ ഭീകരർ. പടിഞ്ഞാറെ അഫ്ഗാനിസ്ഥാനിലെ ഹെറാത് നഗരത്തിൽ 4 മൃതദേഹങ്ങൾ കൊണ്ടു വന്ന് പൊതുയിടങ്ങളിൽ കെട്ടിത്തൂക്കി. നഗരത്തിലേക്ക് കൊണ്ടു വന്ന മൃതദേഹം തിരക്കേറിയ കവലയിൽ ക്രെയിനിൽ കെട്ടിത്തൂക്കിയതായി ദൃക്സാക്ഷികൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ടാണ് നാലുപേരെയും പോലീസ് വധിച്ചതെന്നും കുറ്റവാളികളെ പാഠം പഠിപ്പിക്കാനും മറ്റുള്ളവർ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനുമാണ് ഇങ്ങനെ ചെയ്തതെന്നും ഹെരാത് ഡെപ്യൂട്ടി ഗവർണർ മൗലവി ഷിർ അഹമ്മദ് മുജാഹിർ പറഞ്ഞു. തട്ടിക്കൊണ്ടു പോയവർ കുറ്റവാളികാണെന്നും താലിബാൻ പോരാളികളുമായുള്ള ഏറ്റുമുട്ടലിൽ അവർ കൊല്ലപ്പെടുകയുമായിരുന്നുവെന്നും മുജാഹിർ അറിയിച്ചു. അഫ്ഗാനിൽ കുറ്റവാളികൾക്ക് ശരിയത്ത് പ്രകാരമുള്ള കടുത്ത ശിക്ഷകൾ നല്കുമെന്ന് അഫ്ഗാൻ ജയിലുകളുടെ ചുമതലയുള്ള നീതിന്യായവകുപ്പ് മന്ത്രിയും മുതിർന്ന താലിബാൻ നേതാവുമായ നൂറുദ്ദീൻ തുറാബി പറഞ്ഞിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഉപരോധം നേരിടുന്ന താലിബാൻ ഭീകരനാണ് നൂറുദ്ദീൻ. മോഷണം ആരോപിക്കപ്പെടുന്നവരെ പരസ്യമായി ശിക്ഷ വിധിക്കുന്ന നടപടി ഇതിനോടകം താലിബാൻ ആരംഭിച്ചു കഴിഞ്ഞു. അതേ സമയം വിചാരണയും ശിക്ഷാ നടപടികളും തിരികെ കൊണ്ടു വരുമെന്ന താലിബാൻ പ്രഖ്യാപനത്തെ യു.എസ് രൂക്ഷമായി വിമർശിച്ചു. ഇത് കടുത്ത മാനുഷിക അവകാശ ലംഘനമാണെന്നും ഇതിനെ എതിർക്കുമെന്നും യു.എസ് അറിയിച്ചു.
അതേ സമയം അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് അനാവശ്യമായി അക്രമം അഴിച്ചു വിടുന്ന ചില താലിബാൻ തീവ്രവാദികളെ പരസ്യമായി താക്കീത് ചെയ്തതായി താലിബാൻ നേതൃത്വം അവകാശപ്പെട്ടു. ഇങ്ങനെ സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ട ഭീകരരെ തിരിച്ച് വരാൻ അനുവദിച്ചെങ്കിലും അവരെ പ്രമുഖ സ്ഥാനങ്ങളിലേക്ക് പരിഗണിക്കാൻ പാടില്ലെന്നാണ് താലിബാൻ നേതൃത്വത്തിന്റെ നിർദ്ദേശം. അതേ സമയം രാജ്യത്തെ 800 ഹസാര കുടുംബങ്ങളോട് വീടുകളിൽ നിന്ന് ഒഴിഞ്ഞു പോകാൻ താലിബാൻ തീവ്രവാദികൾ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാനിലെ ന്യൂനപക്ഷമായ ഹസാര വിഭാഗത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് താലിബാൻ നടത്തുന്നതെന്ന് വ്യാപക ആരോപണമുയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |