കോട്ടയം: '' മറിയപ്പള്ളി മുതൽ അവരെന്നെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. പലതവണ സ്കൂട്ടർ ഒതുക്കിക്കൊടുത്തപ്പോഴും കയറിപ്പോയില്ല. പുളിമൂട് ജംഗ്ഷനിൽ വച്ച് എന്റെ മാലപൊട്ടിച്ച് കടന്നുകളഞ്ഞു. ഞാൻ ആകെ ബോധം പോയ അവസ്ഥയിലായി. എന്താണ് സംഭവിച്ചതെന്ന് പോലും ഓർത്തെടുക്കാൻ കുറേ സമയമെടുത്തു. ഒച്ചവയ്ക്കാൻ പോലുമായില്ല'' - നഗരമദ്ധ്യത്തിൽ പട്ടാപ്പകൽ ബൈക്കിലെത്തിയ സംഘം തന്റെ രണ്ടേകാൽപ്പവന്റെ താലി മാല പൊട്ടിച്ച് രക്ഷപ്പെട്ടതിന്റെ ഞെട്ടലാണ് മറിയപ്പള്ളി ചേന്നാട്ട് കൈലേഷിന്റെ ഭാര്യ ശ്രീക്കുട്ടി. ഇന്നലെ രാവിലെ 10നായിരുന്നു സംഭവം.
എം.സി. റോഡിൽ പുളിമൂട് ജംഗ്ഷന് തൊട്ടുമുൻപ് ഭീമ ജ്വല്ലറിക്ക് സമീപം പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിപ്പാടകലെയായിരുന്നു കവർച്ച. തിരുനക്കരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ അക്കൗണ്ടന്റായ ശ്രീക്കുട്ടി ജോലിക്ക് പോകുന്നതിനിടെയാണ് മാല പൊട്ടിച്ച് ന്യൂജെൻ ബൈക്കിൽ രണ്ടുപേർ കടന്നു കളഞ്ഞത്. പുളിമൂട് കവലയിലേക്ക് എത്തുന്ന വഴിയിൽ ഗതാഗത തടസം ഉള്ളതിനാൽ ശ്രീക്കുട്ടി വാഹനം പതുക്കെ ഓടിക്കുകയായിരുന്നു. ഈ സമയം തൊട്ടുപിന്നാലെ നമ്പർ രേഖപ്പെടുത്താത്ത ബൈക്കിൽ എത്തിയവരാണ് മാല പൊട്ടിച്ചെടുത്തത്.
മോഷ്ടാക്കൾ ബേക്കർ ജംഗ്ഷനിൽ നിന്ന് ഏറ്റുമാനൂർ ഭാഗത്തേയ്ക്ക് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കോട്ടയം വെസ്റ്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്. അഭയം ചാരിറ്റബിൾ സൊസൈറ്റിയിലെ ജീവനക്കാരൻ കൈലേഷിന്റെ ഭാര്യയാണ് ശ്രീക്കുട്ടി. നാല് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
രക്ഷപ്പെട്ടത് പൊലീസിന്റെ കൺമുന്നിലൂടെ
പുളിമൂട് ജംഗ്ഷനിലും തിരുനക്കരയിലും ബേക്കർ ജംഗ്ഷിനിലും പൊലീസുണ്ടെങ്കിലും സംഘം കണ്ണ് വെട്ടിച്ചു കടന്നു കളയുകയായിരുന്നു. ഈ ഭാഗത്ത് പതിവ് തിരക്കില്ലാതിരുന്നത് മോഷണ സംഘത്തിന് ഗുണമായി. സംഭവം നടന്ന ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി . സി.സി.ടി.വി പരിശോധിച്ച പൊലീസ് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |