ജനപ്രിയ തൊഴിലാളി ട്രേഡ് യൂണിയനായ സി.ഐ.ടി.യുവിന്റെ പ്രവർത്തന മേഖല സിനിമ രംഗത്തേയ്ക്കും വ്യാപിപ്പിയ്ക്കുന്നു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം കേരള സിനിമ എംപ്ലോയീസ് ഫെഡറേഷൻ( കെ.സി.ഇ.ഫ് ) എന്ന പേരിൽ പുതിയ സിനിമ സംഘടന നിലവിൽ വന്നു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം സുമേഷ് പദ്മനാണ് സംസ്ഥാന പ്രസിഡന്റ്.
സിനിമ പി.ആർ.ഒ എ.എസ് പ്രകാശിനെ സംസ്ഥാന ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി , സംസ്ഥാന സെക്രട്ടറിയും കിലെ ചെയർമാനുമായ കെ.എൻ ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിൽ സിനിമയിലെ വിവിധ മേഖലകളിൽ പ്രവർത്തിയ്ക്കുന്നവരുമായി ചർച്ച നടത്തിയതിനുശേഷമാണ് എല്ലാ വിഭാഗം സിനിമ പ്രവർത്തകരെയും ഒരു കുടക്കീഴിൽ അണി നിരത്തുന്ന സംഘടനയ്ക്ക് രൂപം നൽകിയത്.
വിവിധ ജോലികൾ ചെയ്യുന്ന ചലച്ചിത്ര തൊഴിലാളികൾക്കായി സി.ഐ.ടി.യു സംസ്ഥാനതലത്തിൽ രൂപീകരിച്ച സംഘടനയ്ക്ക് സംസ്ഥാനത്ത് മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. സിനിമ തൊഴിലാളികൾക്ക് ജോലിയും കൂലിയും ഉറപ്പുവരുത്താതെ ലക്ഷങ്ങൾ പ്രവേശന ഫീസായി വാങ്ങി , കോടികൾ സമ്പാദിയ്ക്കുന്ന സിനിമ സംഘടനകൾക്കുള്ള തിരിച്ചടി കൂടിയാണ് സി.ഐ.ടി.യു വിന്റെ പുതിയ സംഘടന. ലഭിയ്ക്കുന്ന കൂലിയ്ക്ക് മുകളിലുളള പ്രവേശന ഫീസ് താങ്ങാനാവാതെ അസംഘടിതരായി തുടരുന്ന സിനിമ തൊഴിലാളികൾക്ക് ' കേരള സിനിമ എംപ്ലോയീസ് ഫെഡറേഷൻ ' കൈത്താങ്ങായി മാറും .
തുച്ഛമായ പ്രവേശന ഫീസും, മാസവരിയും മാത്രം ഈടാക്കാനാണ് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം. രാഷ്ട്രീയം നോക്കാതെ അപേക്ഷ സമർപ്പിയ്ക്കുന്നവരിൽ അർഹതയുള്ള എല്ലാവർക്കും സംഘടനയിൽ അംഗത്വം നൽകാനാണ് തീരുമാനം. മറ്റ് തൊഴിലിടങ്ങളെ പോലെ സിനിമ ഉപജീവനമാർഗമാക്കിയവർക്കും, ഇന്ത്യൻ ഭരണ ഘടന ഉറപ്പു നൽകുന്ന എല്ലാ അവകാശങ്ങളും ലഭിയ്ക്കുന്നതിനുള്ള പോരാട്ടത്തിന്റെ തേരാളിയായിട്ടാണ് കേരള സിനിമ എംപ്ലോയീസ് ഫെഡറേഷൻ കർമ്മനിരതമാകുന്നത് .
സംഘടന ബലത്തിന്റെ മറവിൽ സിനിമ രംഗം കുത്തകയാക്കി മാറ്റി , മറ്റുള്ളവരുടെ സിനിമ സ്വപ്‌നങ്ങൾക്കും ജീവിതത്തിനും വിലങ്ങുതടിയാകുന്നവർക്കുള്ള ശക്തമായ താക്കീതു കൂടിയാണ് സി.ഐ.ടി.യു സിനിമ സംഘടനയുടെ പിറവി.
സിനിമയിൽ പബ്ലിസിറ്റി രംഗത്തും തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളിലും തിളങ്ങുന്ന എ.എസ് പ്രകാശ് , സി.ഐ.ടി.യു സിനിമ സംഘടനയുടെ അമരത്ത് എത്തുന്നത് യാഥൃശ്ചികമായാണ് . ലൈറ്റ് ബോയി മുതൽ സംവിധാന രംഗത്തുള്ളവർ വരെയുള്ള സിനിമ പ്രവർത്തകരുമായും നിർമ്മാതാക്കളുമായും താരങ്ങളുമായും അടുത്തിടപഴകിയുള്ള പി.ആർ.ഒ ജോലിയിലൂടെ ലഭിച്ച അനുഭവസമ്പത്തിന്റെ കരുത്തിൽ എ.എസ് പ്രകാശ് കേരള സിനിമ എംപ്ലോയീസ് ഫെഡറേഷന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായി ചുമലയേറ്റു.
സാരഥി ഫിലിംസ് വിതരണത്തിനെടുത്ത മുതൽവൻ ( അർജ്ജുൻ , മനീഷ കൊയ്‌രാള ) , കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ ( മമ്മൂട്ടി , അജിത് കുമാർ , ഐശ്വര്യ റായ് , തബു ) , തമീൻസ് ഫിലിംസ് വിതരണം നടത്തിയ മീര ഏജ് 45 ( ദീപ്തി നവൽ ) , വസൂൽരാജ എം.ബി.ബി.എസ് ( കമലഹാസൻ , പ്രഭു , സ്‌നേഹ ) എന്നീ സിനിമകളുടെ കേരള പബ്ലിസിറ്റിയിലൂടെയാണ് , എ.എസ് പ്രകാശ് ചലച്ചിത്ര രംഗത്ത് സജീവമായത്.
വിനോദ് മങ്കര , അനീഷ് ജെ കരിനാട് , രാമചന്ദ്രബാബു, സജിൻലാൽ , എച്ച്.എൻ ഷിജോയ് , ജയൻ കെ സാജ് , സിദ്ദിഖ് പറവൂർ , വി.ആർ ഗോപിനാഥ് , ശിവകുമാർ , ഷിജിൻലാൽ , ജോളിമസ് , ഭരതൻ ഞാറയ്ക്കൽ , ശ്രീകുമാർ മാരാത്ത് ,രാജേഷ് വടകോട് , പ്രേം രാജ് തുടങ്ങിയ സംവിധായകരുടെ മലയാളം സിനിമകളിൽ എ.എസ് പ്രകാശ് പി.ആർ.ഒയായി പ്രവർത്തിച്ചിട്ടുണ്ട് .സോണിയ അഗർവാളും വിമല രാമനും കേന്ദ്രകഥാപാത്രങ്ങളാകുന്ന മലയാളം തമിഴ് ചിത്രം ഗ്രാൻഡ്മ , റിയാസ്ഖാൻ നായക വേഷത്തിലെത്തുന്ന സസ്‌പെൻസ് കില്ലർ എന്നിവയാണ് എ.എസ് പ്രകാശ് പി.ആർ.ഒയായി പ്രവർത്തിയ്ക്കുന്ന പുതിയ സിനിമകൾ .
കേരള സിനിമ ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ് സുമേഷ് പദ്മൻ ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട് . സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം , ന്യൂജെൻ ബാങ്ക് ആന്റ് ഇൻഷുറൻസ് സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി എന്നീ നിലകളിലും സുമേഷ് പദ്മൻ പ്രവർത്തിയ്ക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |