ജയ്പൂർ: അദ്ധ്യാപകരുടെ തുണ്ടുവയ്പ്പും കോപ്പിയടിയും തടയാൻ മൊബൈൽ ഇന്റർനെറ്റും എസ് എം എസും അധികൃതർ നിരോധിച്ചു. രാജസ്ഥാനിലെ അഞ്ചുജില്ലകളിലാണ് ഇന്റർനെറ്റ്, എസ് എം എസ് സേവനങ്ങൾ പന്ത്രണ്ട് മണിക്കൂർ നേരത്തേക്ക് നിറുത്തിവച്ചിരിക്കുന്നത്. സംസ്ഥാനത്തെ അദ്ധ്യാപകരെ തിരഞ്ഞെടുക്കാനുള്ള ആർ ഇ ടി പരീക്ഷ സുഗമമായി നടത്താൻ വേണ്ടിയാണ് അധികൃതരുടെ മുന്നൊരുക്കങ്ങൾ.
കടുത്ത മത്സരമാണ് ഈ പരീക്ഷയിൽ നടക്കുന്നത്. 31,000 തസ്തികകളിലേക്ക് ഏകദേശം 16 ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്. അതിനാൽ തന്നെ ഹൈടെക് കോപ്പിയടിപോലുള്ള പ്രവണതകൾ ഉണ്ടാകുമെന്ന് അധികൃതർ ഭയക്കുന്നുണ്ട്.മുൻ വർഷങ്ങളിൽ ഇത്തരത്തിലുളള ചില പ്രവണതകൾ ഉണ്ടാവുകയും ചെയ്തു. അത്തരം രീതികൾ എല്ലാം ഒഴിവാക്കി ഒരു പരാതിക്കും ഇടകൊടുക്കാതെ പരീക്ഷ നടത്തുകയാണ് അധികൃതരുടെ ലക്ഷ്യം. കോപ്പിയടിക്ക് ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ എടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ, കൊവിഡ് ഭീതി കണക്കിലെടുത്ത് പരീക്ഷാർത്ഥികളുടെ സുരക്ഷയ്ക്കും യാത്രയ്ക്കും വേണ്ട വിപുലമായ ക്രമീകരണങ്ങളും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ,സ്വകാര്യ ബസുകളിൽ സൗജന്യയാത്രയും അനുവദിച്ചിട്ടുണ്ട്. കൂടുതൽ ബസുകൾ ഓടിക്കുമെന്ന് സർക്കാർ പറഞ്ഞെങ്കിലും ഇന്നലെ പലയിടങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഉദ്യോഗാർത്ഥികളെ സഹായിക്കാൻ റെയിൽവേയും സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |