തിരുവനന്തപുരം: നർകോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെതിരായി ദേശീയ മാദ്ധ്യമത്തിൽ അഭിപ്രായം പറഞ്ഞ കോൺഗ്രസ് നേതാവ് പി.ചിദംബരത്തെ പിന്തുണയ്‌ക്കാതെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ചിദംബരത്തിന്റെ അഭിപ്രായത്തിന്റെ പശ്ചാത്തലം അറിയില്ല. കേരളത്തിലെ വിഷയത്തിൽ അഭിപ്രായം പറയേണ്ടത് കേരളത്തിലെ നേതാക്കളാണ്. പാലാ ബിഷപ്പിനെ തളളിപ്പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒബിസി മോർച്ച മുൻ ഉപാദ്ധ്യക്ഷൻ ഋഷി പൽപുവിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്‌തുളള ചടങ്ങിലാണ് സുധാകരന്റെ ഈ പ്രതികരണം.
വി.എം സുധീരനുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടിയിൽ രൂക്ഷമായ പ്രശ്‌നങ്ങളില്ലെന്ന് ചോദ്യത്തിന് മറുപടിയായി കെ.സുധാകരൻ പറഞ്ഞു. സുധീരന് അഭിപ്രായം പറയാൻ അവസരം നൽകിയെന്നും എന്നാൽ അദ്ദേഹം അത് വിനിയോഗിച്ചില്ലെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. 'സുധീരന്റെ വീട്ടിൽ പോയി ക്ഷമ പറഞ്ഞയാളാണ് ഞാൻ. സുധീരന് തെറ്റിദ്ധാരണയുണ്ടെങ്കിൽ തിരുത്തും.' കെ.സുധാകരൻ പ്രതികരിച്ചു. ആരെയും അകറ്റിനിർത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്‌തിട്ടില്ലെന്നും കെ.സുധാകരൻ അഭിപ്രായപ്പെട്ടു. പുതിയ നേതൃത്വം കിട്ടിയ സുവർണാവസരം പാഴാക്കിയെന്ന് മുൻപ് പ്രശ്‌നപരിഹാരത്തിന് എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് വി.എം സുധീരൻ തുറന്നുപറഞ്ഞിരുന്നു.സുധീരന്റെ രാജിയിൽ പ്രതികരിച്ച ചെന്നിത്തലയും ഉമ്മൻചാണ്ടിയും രാഷ്‌ട്രീയകാര്യ സമിതിയിൽ സുധീരൻ തുടരേണ്ടതാണെന്ന അഭിപ്രായമാണ് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |