യു.ഡി.എഫിന്റെ കൈവശമിരുന്ന ഈരാറ്റുപേട്ട, കോട്ടയം നഗരസഭകൾ പിടിച്ചെടുക്കാനുള്ള പോരാട്ടത്തിന്റെ പാതയിൽ ആദ്യപടിയായി അവിശ്വാസ പ്രമേയമെന്ന അടവു നയം വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇടതുമുന്നണി. അതും സി.പി.എം സമ്മേളനം നടക്കുന്നകാലത്തെ വിജയമായതിനാൽ തിളക്കമേറും. എസ്.ഡി.പിഐയോടും, ബി.ജെ.പിയോടും ഇടതുമുന്നണിയ്ക്ക് രാഷ്ട്രീയ അയിത്തമാണെങ്കിലും അവിശ്വാസത്തെ ഇരുപാർട്ടികളും രണ്ടിടത്ത് മാറി മാറി പിന്തുണച്ചതിന് പരിഹാസം ഏറെ കേട്ടെങ്കിലും ലക്ഷ്യം മാർഗത്തെ സാധൂകരിക്കുമെന്നതിനാൽ ഒരു ചെവിയിലൂടെ കേട്ടത് മറ്റേ ചെവിയിലൂടെ വിട്ടു ചിരിച്ചു നിൽക്കുകയാണ് നേതാക്കൾ. തദ്ദേശ തിരഞ്ഞെടുപ്പിൽ അധികാരം പങ്കിടുന്നതിന് തീവ്രവാദമോ ഹിന്ദുത്വവാദമോ ഒന്നും ഒരു മുന്നണിയ്ക്കും ബാധകമല്ലെന്നതാണ് കേരള ചരിത്രം. കാലുമാറ്റവും കാലുവാരലും പുതിയ സംഭവമല്ല. ഈരാറ്റുപേട്ടയിൽ എസ്.ഡി.പി.ഐ സഹായത്തോടെ ചെയർമാനായപ്പോഴൊക്കെ രാജിവച്ച ചരിത്രമാണ് സി.പി.എമ്മിന്റേത്. അതു കൊണ്ട് ആറുമാസം കൂടുമ്പോൾ അവിശ്വാസവും പിന്നെ ചെയർമാൻ തിരഞ്ഞെടുപ്പും ഇനി തുർക്കഥയുമായേക്കാം.
ബി.ജെ.പിയുടെയോ,എസ്.ഡി.പി.യുടെയോ പിന്തുണ രണ്ടിടത്തും ചെയർമാൻ തിരഞ്ഞെടുപ്പിൽ സ്വീകരിക്കില്ലെന്ന് സി.പി.എം, ബി.ജെ.പി നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ ആടി നിൽക്കുന്ന സ്വതന്ത്രന്മാരെ വല വീശി പിടിക്കാനുള്ള കളികളാകും ഇനി നടക്കുക. കോൺഗ്രസിലെ തന്നെ കടിപിടിയുടെ പേരിൽ കോട്ടയം നഗരസഭയിലെ ഏതാനും കൗൺസിലർമാർ ചെയർപേഴ്സണെതിരെ തിരിഞ്ഞിരുന്നു. ഒരേ സമയം സ്വന്തം പാർട്ടിയിൽ നിന്നും, പ്രതിപക്ഷത്ത് നിന്നും എതിർപ്പ് നേരിട്ട ഏക ചെയർപേഴ്സൺ ആയിരുന്നു ബിൻസി സെബാസ്റ്റ്യൻ. അഞ്ചു വർഷത്തേക്ക് ചെയർമാൻ സ്ഥാനം നൽകാമെന്ന ഉറപ്പിലായിരുന്നു സ്വതന്ത്രയായി ജയിച്ച അവരെ യു.ഡി.എഫ് ഒപ്പം കൂട്ടിയത്. ബിൻസിയെ ഇനിയും ചെയർമാൻ സ്ഥാനാർത്ഥിയാക്കിയാൽ മുഴുവൻ കോൺഗ്രസ് കൗൺസിലർമാരുടെയും പിന്തുണ കിട്ടുമോയെന്ന് നേതാക്കൾക്ക് പോലും ഉറപ്പില്ല. മറ്റൊരു പേര് ഉയർന്നാൽ ബിൻസി പിന്തുണക്കുമോ എന്നും കണ്ടറിയണം. പൊതുസമ്മതയായ ഒരാളെ കണ്ടെത്താൻ നേതാക്കൾ വിയർക്കേണ്ടി വരും. ഇടതുമുന്നണിയിൽ ഒന്നു രണ്ട് സ്വതന്ത്രന്മാരുമുണ്ട്. യു.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞാൽ ക്വട്ടേഷൻ ഉറപ്പാണെന്നറിയാവുന്നതിനാൽ അതിന് സാദ്ധ്യത കുറവാണെങ്കിലും വലവീശി പിടിക്കാൻ യു.ഡി.എഫും തയ്യാറായേക്കും. സംസ്ഥാന ഭരണം കൂടി ഉള്ളതിനാൽ മോഹനസുന്ദര വാഗ്ദാദനങ്ങളോടെ ഇടതു മുന്നണി യു.ഡി.എഫിൽ നിന്ന് ഒരാളെയെങ്കിലും മറിക്കാനുള്ള കളിയും നടത്തിയേക്കാം. കോട്ടയത്ത് ഇരുമുന്നണിക്കും അംഗബലം തുല്യമായതിനാൽ ജയം ഇരു മുന്നണിക്കും പ്രസ്റ്റീജാണ്. ഈരാറ്റുപേട്ടയിലും യു.ഡി.എഫിൽ അടിയാണ്. കിട്ടിയാൽ ഊട്ടി എന്ന സ്ഥിതിയിലാണ് ഇവിടെ ഇടതുമുന്നണി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |