പൊന്മുടി യാത്രക്കിടെ ട്രക്കിംഗും റോക്ക് ക്ലൈമ്പിംഗുമൊരുക്കി കാത്തിരിക്കുകയാണ് വനം വകുപ്പിന് കീഴിലുള്ള ചൂഴിയാമല റിസർവിൽ ഉൾപ്പെട്ട മലയടിയിലെ ചിറ്റിപ്പാറ. സൂര്യോദയവും അസ്തമയവും കാണാൻ നിരവധി പേരെത്തുന്ന ചിറ്റിപ്പാറ ഇപ്പോഴും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയ്‌ക്ക് പുറത്താണ്. തിരുവനന്തപുരത്തിന്റെ മീശപ്പുലിമലയെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ അറിയപ്പെടുന്ന ഇവിടം 800 അടി ഉയരത്തിലാണുള്ളത്.
അകലെമാറി നിന്ന് നോക്കിയാൽ ആമയെ പോലെയും മറ്റൊരു ഭാഗത്തു നിന്ന് നോക്കിയാൽ തലവച്ചു കിടക്കുന്ന മനുഷ്യന്റെയും രൂപവുമുള്ള രണ്ടു വ്യത്യസ്ത വലിപ്പത്തിലുള്ള പാറകൂട്ടമാണ് ചിറ്റിപ്പാറ. പശ്ചിമഘട്ട പാറയ്ക്ക് മുകളിൽ ഏതുസമയത്തും വീശുന്ന തണുത്തകാറ്റാണ്. ആദിവാസി ഊരുകൾ ഉൾപ്പെടുന്ന മലയടി, ചിറ്റിക്കോണം, പൊൻപാറ തുടങ്ങിയ പ്രദേശങ്ങൾക്കു മുകളിലായാണ് പാറയുടെ സ്ഥാനം. 15 ഏക്കറിലധികം വിസ്‌തൃതിയിലാണ് പാറയുടെ കിടപ്പ്. പാറയുടെ താഴ്‌വാരത്ത് ആദിവാസി വിഭാഗത്തിലെ കാണിക്കാരുടെ 75 വർഷം പഴക്കമുള്ള ക്ഷേത്രമുണ്ട്.
പാറക്കെട്ടുകളാൽ സമ്പന്നമായ പ്രദേശത്തെ ടൂറിസം ഭൂപടത്തിലുൾപ്പെടുത്തിയാൽ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറും.
എങ്ങനെ എത്താം
തിരുവനന്തപുരത്ത് നിന്ന് ചിറ്റിപ്പാറയിലേക്ക് 28 കി.മീ ദൂരമുണ്ട്. തൊളിക്കോട് പഞ്ചായത്തിലാണ് ചിറ്റിപ്പാറ ഉൾപ്പെടുന്നത്. പാറയ്ക്ക് മുകളിൽ നിലവിൽ യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |