ന്യൂഡൽഹി :നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി. ചിദംബരം. ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിലാണ് ബിഷപ്പിനെ പേരെടുത്തു പറഞ്ഞുള്ള വിമർശനം. ബിഷപ്പിന്റെ പരാമർശം വികൃതമായ ചിന്താഗതിയെന്ന് വിമർശിച്ച ചിദംബരം, ബിഷപ്പിനെ ഹിന്ദു തീവ്രവലതുപക്ഷം പിന്തുണച്ചതിൽ അതിശയമില്ലെന്നും വ്യക്തമാക്കുന്നു.
' 1095 -1291 കാലഘട്ടത്തിൽ യൂറോപ്യൻ ക്രിസ്താനികളും ലാറ്റിൻ ചർച്ചും ചേർന്ന് പാലസ്തീൻ, സിറിയ, ഈജിപ്റ്റ് എന്നിവ പിടിച്ചെടുക്കാൻ നടത്തിയ കുരിശുയുദ്ധം പരാമർശിച്ചാണ് ലേഖനം ആരംഭിക്കുന്നത്. എബ്രഹാമിലും മോസസിലും ഒരുപോലെ ആകൃഷ്ടരായ യേശു ക്രിസ്തുവിന്റെയും, പ്രവാചകൻ മുഹമ്മദിന്റെയും പിൻതലമുറക്കാരാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.ഈ യുദ്ധങ്ങൾക്കെല്ലാം ശേഷവും നാളിതുവരെ ക്രിസ്തുവും ഇസ്ലാമും
കോടിക്കണക്കിന് വിശ്വാസികളുമായി നിലനിൽക്കുന്നു. ഇതിനർത്ഥം ഒരു മതത്തിനേയും മറ്റൊരു മതത്തിന് കീഴടക്കാനാകില്ലെന്നതാണ്.
ശരിക്കൊപ്പം നിൽക്കുന്നതും തെറ്റിനെതിരെ പോരാടുന്നതുമാണ് ജിഹാദ്. യുവാക്കളെയും യുവതികളെയും ഭയപ്പെടുത്താൻ ഹിന്ദു വർഗീയവാദികൾ കണ്ടെത്തിയ രാക്ഷസനായിരുന്നു ലൗ ജിഹാദ്. നാർക്കോട്ടിക് ജിഹാദാണ് പുതിയ രാക്ഷസൻ. അതിന്റെ സൃഷ്ടികർത്താവ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെപ്പൊലൊരു ബിഷപ്പായതിൽ തനിക്കും ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്കും വേദനയുണ്ട്.' പ്രണയവും' 'മയക്കുമരുന്നും' യഥാർത്ഥമാണെങ്കിലും ജിഹാദിനെ സ്‌നേഹത്തോടും മയക്കുമരുന്നിനോടും ചേർത്ത് വായിക്കുന്നത് വികല ചിന്തയാണ്
മതഭ്രാന്തന്മാർക്ക് ഇസ്ലാം 'അപര'വും മുസ്ലിങ്ങൾ 'അപരന്മാരു'മാണ്. ഹിന്ദു തീവ്ര വലതുപക്ഷം ബിഷപ്പിനെ പിന്തുണയ്ക്കുമ്പോൾ ,ക്രൈസ്തവരെ ഇവർ എങ്ങിനെയാണ് നേരത്തെ പരിഗണിച്ചതെന്ന് മറക്കരുത്. നാർക്കോട്ടിക് ജിഹാദിന്റെ പേരിൽ മുതലെടുപ്പ് നടത്തുന്നവർ ഗുജറാത്തിൽ പിടികൂടിയ 3000 കിലോ ഹെറോയിനെക്കുറിച്ച് സംസാരിക്കണമെന്നും, ബിജെപിക്കെതിരെ ഒളിയമ്പെയ്ത് ചിദംബരം പറഞ്ഞു.
പിണറായിക്കും സതീശനും അഭിനന്ദനം
പാലാ ബിഷപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ മുന്നറിയിപ്പ് നൽകിയതിൽ സന്തോഷമുണ്ട്. തെറ്റായ പ്രചാരണം നടത്തുന്നവരെ വെറുതെ വിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്തുണച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ചിദംബരം ലേഖനത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |