SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.48 PM IST

ഇല്ലാത്ത 26,000കോടിയും കേസും പറഞ്ഞ് തട്ടിയെടുത്തത് പത്തു കോടി, ചേർത്തല സ്വദേശി അറസ്റ്റിൽ

monson

കൊച്ചി: നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തുക്കൾ വിദേശത്ത് വിറ്റതിലൂടെ ലഭിച്ച കോടികൾ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇത് നിയമപോരാട്ടത്തിലൂടെ സ്വന്തമാക്കാൻ സഹായിച്ചാൽ ഇരുപത്തിയഞ്ച് കോടി രൂപ പലിശരഹിത വായ്പ നൽകാമെന്നും വിശ്വസിപ്പിച്ച് പത്തു കോടി തട്ടിയെടുത്ത കേസിൽ ചേർത്തല സ്വദേശി അറസ്റ്റിൽ.

ചേർത്തല വല്ലിയിൽ വീട്ടിൽ മോൻസൺ മാവുങ്കലിനെയാണ് (52) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതത്. കൂട്ടാളികളായ നാലു പേരും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.

കോഴിക്കോട് സ്വദേശി യാക്കോബ് പാറയിൽ, അനൂപ് വി.അഹമ്മദ്, സലിം എടത്തിൽ, എം.ടി.ഷമീർ, സിദ്ദീഖ് പുറായിൽ, ഷിനിമോൾ എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. പ്രവാസി മലയാളി ഫെഡറേഷൻ ചെയർമാൻ എന്ന് അവകാശപ്പെടുന്ന ഇയാൾ യഥാർത്ഥത്തിൽ പ്രവാസിയല്ലെന്നും പാസ്പോർട്ട് പോലുമില്ലെന്നുമാണ് വിവരം. കടം വാങ്ങിയ പത്തു കോടി മടക്കി നൽകുന്നതിനു പുറമേയാണ് ഇരുപത്തിയഞ്ച് കോടി വായ്പ വാഗ്ദാനം ചെയ്തത്.

ശനിയാഴ്ച രാത്രി ചേർത്തലയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത മോൻസണെ കലൂരിലെ വാടക വീട്ടിലെത്തിച്ച് മണിക്കൂറുകൾ ചോദ്യം ചെയ്ത ശേഷം ഇന്നലെ വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി.

തട്ടിപ്പിനിരയായ മൂന്നുപേർ ബംഗളൂരുവിൽ ഹോട്ടൽ പാർട്ട്നർമാരാണ്. അവിടെ വച്ചാണ് പ്രതിയെ പരിചയപ്പെട്ടത്.

26,260 കോടി രൂപ നാട്ടിലേക്ക് കൊണ്ടുവന്നപ്പോൾ തുകയും ഇൻവോയ്‌സും തമ്മിലെ അന്തരംമൂലം ഫെമ നിയമത്തിൽ കുടുങ്ങിയെന്നു പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഡൽഹിലെ പ്രമുഖ അഭിഭാഷക സ്ഥാപനത്തിന് കേസ് നടത്തിപ്പിനുള്ള ഫീസ് നൽകാനെന്നു പറഞ്ഞാണ് പണം വാങ്ങിയത്. പണം അക്കൗണ്ടിലുള്ളതായി വിശ്വസിപ്പിക്കാൻ സ്വകാര്യ ബാങ്കിന്റെ വ്യാജരേഖകളും കാണിച്ചു.

2017 ജൂൺ മുതൽ 2020 നവംബർ വരെയുള്ള കാലയളവിലാണ് മോൺസണ് പണം കൈമാറിയത്. പിന്നീട് അനക്കമൊന്നുമുണ്ടായില്ല. അതോടെ പണം തിരികെ ആവശ്യപ്പെട്ടു. മൂന്നുമാസത്തിനകം നൽകാമെന്ന് ജനുവരിയിൽ കരാറുണ്ടാക്കിയെങ്കിലും പാലിച്ചില്ല. തുടർന്നാണ് പൊലീസിനെ സമീപിച്ചത്. എ.ഡി.ജി.പി മനോജ് എബ്രഹാമിന് ലഭിച്ച പരാതി പിന്നീട് ഡി.ജി.പി അനിൽ കാന്തിന് കൈമാറി.

കലൂർ വൈലോപ്പിള്ളി ലെയ്‌നിലുള്ള ഇയാളുടെ രണ്ടു വീടുകളിൽ ഇന്നലെ ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് (രണ്ട്) എസ്.പി എം.ജെ സോജന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. സുപ്രധാന രേഖകൾ പിടിച്ചെടുത്തു. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRIME
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.