തിരുവനന്തപുരം: കൊവിഡ് മാറിയാലും സംസ്ഥാനത്തിന്റെ വരുമാനത്തിൽ കാര്യമായ വർദ്ധനവുണ്ടാകില്ലെന്ന് സൂചന. കേന്ദ്രം സഹായിച്ചില്ലെങ്കിൽ സംസ്ഥാനത്തിന്റെ ധനസ്ഥിതി പ്രതിസന്ധിയിലാവും. കൊവിഡ് മൂലമുണ്ടായ വരുമാനത്തിലെ ഇടിവ് പെട്ടെന്ന് മറികടക്കാനാവില്ലെന്നാണ് കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി പഠിക്കാൻ നിയോഗിച്ച സമിതിയുടെ പ്രാഥമിക വിലയിരുത്തൽ. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകി പൂർവ സ്ഥിതിയിലേക്ക് മാറുമ്പോഴും സംസ്ഥാനത്തിന്റെ നികുതി വരുമാനം ഉയരുന്നില്ല. സമിതി റിപ്പോർട്ട് പ്രകാരം കൊവിഡിന് മുമ്പത്തെ വരുമാന സ്ഥിതിയിലേക്ക് അടുത്ത സാമ്പത്തിക വർഷവും എത്തുമെന്ന പ്രതീക്ഷയില്ല. കൊവിഡിന് മുമ്പ് 1290 കോടിയായിരുന്ന നികുതിവരുമാനം ഇൗ വർഷം 830 കോടിയായി. അടുത്തസാമ്പത്തിക വർഷം 1280ന് മേൽ പോകില്ലെന്നാണ് വിലയിരുത്തൽ. ജി.എസ്.ടി നഷ്ടപരിഹാരമുൾപ്പെടെ കേന്ദ്രത്തിൽ നിന്നുള്ള സഹായങ്ങളിൽ അധികം പ്രതീക്ഷ വേണ്ടെന്ന സൂചനയാണുള്ളത്. കഴിഞ്ഞ ജി.എസ്.ടി കൗൺസിലിൽ നഷ്ടപരിഹാരം അടുത്ത അഞ്ചുവർഷത്തേക്ക് കൂടി നീട്ടണമെന്ന കേരളത്തിന്റെ അഭ്യർത്ഥനയ്ക്ക് അനുകൂല പ്രതികരണമുണ്ടായില്ല. ഇതോടെ പ്രതിവർഷം 13000 കോടി രൂപയാണ് നഷ്ടമാവുക. അതേസമയം സംസ്ഥാനങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം വീട്ടുന്നതിന് ജി.എസ്.ടിക്ക് മേലുള്ള സെസ് 2026 മാർച്ച് വരെ പിരിക്കാൻ കൗൺസിൽ തീരുമാനിച്ചു. നടപ്പ് വർഷം 2.59 ലക്ഷം കോടിയാണ് സംസ്ഥാനങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തുക. ഇതിൽ 1.59 ലക്ഷം കോടി കേന്ദ്രം വായ്പയെടുക്കുകയാണ്. കഴിഞ്ഞവർഷം ഇതേ ആവശ്യത്തിന് 1.10ലക്ഷം കോടി വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടക്കാനാണ് സെസ്.
ശമ്പളം നൽകാനും കടമെടുക്കണം
സംസ്ഥാനത്തിന്റെ തനത് നികുതിവരുമാനം കൂടുന്നില്ല, ആഭ്യന്തര ഉത്പാദനവും കുതിക്കുന്നില്ല. ശമ്പളം നൽകാൻ പോലും പ്രതിമാസം കടമെടുക്കുകയാണ്. കഴിഞ്ഞമാസം 3500 കോടിയാണ് കടമെടുത്തത്. വായ്പാപരിധി കേന്ദ്രം കൂട്ടുന്നത് താത്കാലിക പരിഹാരമാണെങ്കിലും വായ്പ കൂടുന്നതോടെ അധികമായി കിട്ടുന്ന വായ്പയുടെ പലിശയും കൂടും. സാധാരണ 6% പലിശയ്ക്കാണ് പണം കടമെടുക്കുന്നതെങ്കിൽ ഇപ്രാവശ്യം ലഭിച്ചത് 7.06%ത്തിനാണ്. നിലവിൽ നാലുലക്ഷംകോടിയാണ് പൊതുകടം. മൊത്തം വരുമാനത്തിന്റെ 18 ശതമാനവും പലിശയടവിലേക്കാണ് പോകുന്നത്. നികുതിവരുമാനത്തിൽ അടിക്കടിയുണ്ടാകുന്ന ഇടിവും റവന്യു ചെലവിലെ വർദ്ധനയും സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് വിരൽചൂണ്ടുന്നത്. കൊവിഡ് മൂലമുള്ള പ്രതിസന്ധിയും സാമ്പത്തിക സ്ഥിതിയുടെ നട്ടെല്ലു തകർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |