തിരുവനന്തപുരം: വി.എം.സുധീരൻ ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചുനിൽക്കുമെന്നും, അദ്ദേഹത്തെ മാറ്റിയെടുക്കാൻ അത്ര എളുപ്പമല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. അനുനയ ചർച്ചകൾക്കായി സുധീരന്റെ ഗൗരീശപട്ടത്തെ വീട്ടിലെത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജി പിൻവലിക്കുന്നതിന് നിർബന്ധിക്കാൻ പോയതല്ല. കാര്യങ്ങൾ അറിയിക്കുന്നതിൽ തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ച അദ്ദേഹത്തോട് പറഞ്ഞു. കുറ്റങ്ങൾ ക്ഷമിച്ച് മാർഗനിർദ്ദേശങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ. രാഷ്‌ട്രീയകാര്യ സമിതിയിൽ അനിവാര്യനായ നേതാവാണ് സുധീരൻ. എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് സുധീരൻ വ്യക്തമാക്കി. എടുത്ത തീരുമാനത്തിൽ നിന്ന് സുധീരനെ മാറ്റാൻ പത്ത് സതീശന്മാർ വിചാരിച്ചാലും നടക്കില്ലെന്നും സതീശൻ പറഞ്ഞു.
രാജി പിൻവലിക്കണമെന്ന്
ആവശ്യപ്പെടും: സുധാകരൻ
രാജി പിൻവലിക്കണമെന്ന് സുധീരനോട് ആവശ്യപ്പെടുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. സുധീരനെ നേരിൽ കാണാൻ ശ്രമിക്കും. പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്നതാണെങ്കിൽ പരിഹരിക്കും. സുധീരനെ ഉൾക്കൊണ്ടുപോകണമെന്നാണ് എക്കാലത്തും കോൺഗ്രസ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയകാര്യ സമിതി പുന:സംഘടിപ്പിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡുമായി ചർച്ച നടത്തിയ ശേഷം തീരുമാനമെടുക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
ചർച്ചയിലൂടെ തീർക്കും:
ചെന്നിത്തല
പാർട്ടിയിലെ പ്രശ്‌നങ്ങൾ കെ.സുധാകരൻ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വി.എം.സുധീരൻ രാഷ്ട്രീയകാര്യ സമിതിയിലുണ്ടാകേണ്ടത് അനിവാര്യമാണ്. പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സാഹചര്യമാണ്. പോരായ്‌മകളുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ട് പോകാൻ തയ്യാറാണെന്ന് കെ സുധാകരൻ പറഞ്ഞിട്ടുണ്ട്. കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
രാജി നിർഭാഗ്യകരം:
എം.എം.ഹസൻ
.സുധീരന്റെ രാജി നിർഭാഗ്യകരമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. സുധീരനുമായി കൂടിയാലോചന നടത്തി അദ്ദേഹം ഉന്നയിച്ച പ്രശ്‌നങ്ങളിൽ നേതൃത്വം പരിഹാരം കാണണമെന്നാണ് തന്റെ അഭിപ്രായമെന്നും ഹസൻ പറഞ്ഞു.
രാഷ്ട്രീയകാര്യ സമിതിയിൽ
നിന്ന് മാറിനിൽക്കരുതെന്ന്ഉമ്മൻ ചാണ്ടി
തൃശൂർ: വി.എം. സുധീരൻ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും മാറിനിൽക്കരുതെന്ന് ഉമ്മൻ ചാണ്ടി. രാമനിലയത്തിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി. സുധീരനുണ്ടായ മനോവിഷമം പരിഹരിച്ച് അദ്ദേഹത്തെ തിരിച്ച് കൊണ്ടുവരണമെന്നും അതിനായി നേതാക്കൾ അദ്ദേഹവുമായി സംസാരിക്കണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |