സ്ത്രീകൾക്കെതിരെ വധശ്രമത്തിന് കേസ്
മറയൂർ: അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കത്തെ തുടർന്ന് നാല് സ്ത്രീകൾ ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു. മറയൂർ പള്ളനാട് ബാബുനഗർ ശിവശ്രീ ഭവനിൽ മോഹൻരാജിനെയാണ് (38) സ്ത്രീകൾ കാപ്പി വടിയുപയോഗിച്ച് മർദ്ദിച്ച് അവശനാക്കിയത്. യുവാവിനെ മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യം പ്രചരിച്ചതിനെ തുടർന്ന് പള്ളനാട് സ്വദേശിനികളായ ജമുന (42), വൃന്ദ (40), ജയറാണി (42), ഷൈലജ (38) എന്നിവർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
മോഹൻരാജിന്റെ ബന്ധുവിന്റെ സ്ഥലത്തിന്റെ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ദേവികുളം കോടതിയിൽ കേസുണ്ട്. കേസ് കൊടുക്കാൻ സഹായിച്ചത് മോഹൻരാജാണെന്ന് ആരോപിച്ചാണ് സ്ത്രീകൾ മർദ്ദിച്ചതെന്ന് പറയപ്പെടുന്നു. കേസുമായി ബന്ധപ്പെട്ട് കോടതി നിയോഗിച്ച കമ്മിഷൻ സ്ഥലത്ത് എത്താനിരിക്കുകയായിരുന്നു മർദ്ദനം. തലയ്ക്ക് പരിക്കേറ്റ മോഹൻരാജിനെ സ്ഥലത്തെത്തിയ കമ്മിഷനംഗങ്ങളാണ് കാറിൽ ആശുപത്രിയിലെത്തിച്ചത്. ഇയാൾ ഇപ്പോൾ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദിച്ച സ്ത്രീകൾ ഒളിവിലാണ്. കേസ് അന്വേഷണം ഇടുക്കി വനിതാ സെല്ലിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |