തിരുവനന്തപുരം: കേരള പൊലീസിലെ മുൻ ഡി.ജി.പിയായിരുന്ന കെ.വി. രാജഗോപാലൻ നായർ (83) നിര്യാതനായി. സ്വവസതിയായ കവടിയാർ ഭഗവതി ലെയ്‌നിൽ സായിനിധി ബി.എൻ.ആർ.എ 100ൽ ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു അന്ത്യം. പാർക്കിൻസൺസ് രോഗബാധിതനായിരുന്നു. കണ്ണൂർ ചെറുകുന്ന് കമ്പിയാൻ വളപ്പ് കുടുംബാംഗമാണ്. ഭാര്യ: ഉഷ, മകൾ: കവിത വിവേക്. മരുമകൻ: വിവേക് (സ്റ്റാൻഡേർഡ് ചാർട്ടഡ് ബാങ്ക് ഉദ്യോഗസ്ഥൻ, ബംഗളൂരു). 1962 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം 1987 മുതൽ 1991 വരെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഹെഡ്ക്വാർട്ടേഴ്സ് ഐ.ജിയായിരുന്നു. 1993 മുതൽ ഒരു വർഷത്തോളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. എട്ടുമാസത്തോളം ജയിൽ എ.ഡി.ജി.പിയായും സേവനമനുഷ്ഠിച്ചു. 1995 ഏപ്രിൽ 30ന് ഡി.ജി.പിയായി ചുമതലയേറ്റ രാജഗോപാലൻ നായർ 1996 ജൂൺ 30ന് വിരമിച്ചു. ഹൈക്കോടതി വിധിയെത്തുടർന്നുള്ള ശിവഗിരിയുടെ ഭരണമാറ്റം, വിഴിഞ്ഞത്തെ കലാപം എന്നിവ അദ്ദേഹം പൊലീസ് മേധാവിയായിരുന്നപ്പോഴായിരുന്നു. ഐ.എസ്.ആർ.ഒ ചാരക്കേസ് സമയത്ത് ഇന്റലിജൻസ് എ.ഡി.ജി.പിയായും പിന്നീട് ഇന്റലിജൻസ് മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏഴുവർഷം കേരള പൊലീസ് ഹൗസിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ജസ്റ്റിസ് കെ.ടി. തോമസ് അദ്ധ്യക്ഷനായ പൊലീസ് പരിഷ്‌കരണ കമ്മിറ്റിയിലും അംഗമായിരുന്നു. തൈക്കാട് പൊലീസ് ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ചശേഷം മൃതദേഹം ഇന്നലെ വൈകിട്ട് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |