കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് വിക്കറ്റിന് കീഴടക്കി ചെന്നൈ സൂപ്പർകിംഗ്സ് വീണ്ടും ഒന്നാം സ്ഥാനത്ത്
അബുദാബി : അവസാന പന്തുവരെ ആവേശം നീണ്ട മത്സരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ് ഐ.പി.എൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം വീണ്ടെടുത്തു. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 171/6 എന്ന സ്കോറിലെത്തിയപ്പോൾ ചെന്നൈ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ വിജയം കണ്ടെത്തുകയായിരുന്നു. വിജയത്തിലേക്ക് കുതിച്ച ചെന്നൈയുടെ രണ്ട് വിക്കറ്റുകൾ അവസാന ഓവറിൽ നഷ്ടമായതോടെ സമ്മർദ്ദത്തിലായെങ്കിലും അവസാന പന്തിൽ ദീപക് ചഹർ വിജയറൺസ് നേടുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി രാഹുൽ ത്രിപാതിയും (45) നിതീഷ് റാണയും (37*),ആന്ദ്രേ റസലും (20) ദിനേഷ് കാർത്തിക്കും (26*) നടത്തിയ പോരാട്ടമാണ് മാന്യമായ സ്കോറിലെത്തിച്ചത്.
മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി റിതുരാജ് ഗെയ്ക്ക്‌വാദും (40)ഡുപ്ളെസിയും (43)ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 28 പന്തുകളിൽ രണ്ടുഫോറും മൂന്ന് സിക്സുമടക്കം 40റൺസടിച്ച റിതുരാജ് എട്ടാം ഓവറിൽ മടങ്ങുമ്പോൾ ചെന്നൈ 74 റൺസിലെത്തിയിരുന്നു.തുടർന്ന് ഡുപ്ളെസി,മൊയീൻ അലി(32),അമ്പാട്ടി റായ്ഡു(10),സുരേഷ് റെയ്ന(11), ധോണി (1) എന്നിവർ പുറത്തായതോടെ ചെന്നൈ സമ്മർദ്ദത്തിലായി.എന്നാൽ രവീന്ദ്ര ജഡേജ എട്ടുപന്തിൽ 22 റൺസ് നേടി വിജയത്തിനരികിലെത്തിച്ച് അവസാന ഓവറിലെ അഞ്ചാം പന്തിൽ പുറത്തായി.തുടർന്നാണ് ചഹർ വിജയം നേടിയത്.
ഇതോടെ പത്തുകളികളിൽ നിന്ന് 16 പോയിന്റായ ചെന്നൈ പ്ളേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി.കൊൽക്കത്ത എട്ടുപോയിന്റുമായി നാലാമതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |