കൊച്ചി: അനുകൂല സാഹചര്യത്തിന്റെ പിൻബലത്തിൽ ഓഹരി വിപണിയിലേക്ക് പുതുതായി ചേക്കേറുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. നടപ്പുവർഷം ഒക്‌ടോബർ-നവംബർ കാലയളവിലായി 30 ഓളം കമ്പനികളാണ് പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) നടത്താനൊരുങ്ങുന്നത്. ഇവർ സംയുക്തമായി 45,000 കോടി രൂപ സമാഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അകലുന്ന കൊവിഡ് ഭീതി, കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളും ഉത്തേജക നടപടികളും, നേട്ടത്തിലേറുന്ന സമ്പദ്‌വ്യവസ്ഥ, ഉയർന്ന പണലഭ്യത, വിദേശ-ആഭ്യന്തര നിക്ഷേപകരുടെ സജീവ പങ്കാളിത്തം, റീട്ടെയിൽ നിക്ഷേപകരുടെ വർദ്ധന, ഓഹരി വിപണികളുടെ റെക്കാഡ് മുന്നേറ്റം, സമീപകാലത്ത് ഓഹരി വിപണിയിലെത്തിയ കമ്പനികൾക്ക് ലഭിച്ച മികച്ച പ്രതികരണം തുടങ്ങി കൂടുതൽ കമ്പനികളെ ഐ.പി.ഒയ്ക്ക് പ്രേരിപ്പിക്കുന്ന അനുകൂലഘടകങ്ങൾ നിരവധിയാണ്.
ഓഹരി വിപണിയിലേക്ക്
ആദ്യ ചുവടുമായി
നവംബറിനകം ഐ.പി.ഒയിലൂടെ ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാൻ തയ്യാറെടുക്കുന്ന പ്രമുഖ കമ്പനികൾ ഇവയാണ്: (ബ്രായ്ക്കറ്റിൽ ലക്ഷ്യമിടുന്ന സമാഹരണം)
പോളിസി ബസാർ (₹6,017 കോടി)
എക്യൂർ ഫാർമ (₹4,500 കോടി)
നൈകാ (₹4,000 കോടി)
മൊബീക്വിക്ക് സിസ്റ്റംസ് (₹1,900 കോടി)
സി.എം.എസ് ഇൻഫോ (₹2,000 കോടി)
റെക്കാഡുകളുടെ 2021
2021ൽ ഇതുവരെ 40 കമ്പനികൾ ചേർന്ന് ഐ.പി.ഒയിലൂടെ 64,217 കോടി രൂപ സമാഹരിച്ചു. 2020ൽ 15 കമ്പനികൾ ചേർന്ന് നേടിയത് 26,611 കോടി രൂപയായിരുന്നു. ഇതിനുമുമ്പ് ശ്രദ്ധേയ ഐ.പി.ഒ സമാഹരണം കണ്ടത് 2017ലാണ്; ആ വർഷം 36 കമ്പനികൾ ചേർന്ന് 67,147 കോടി രൂപനേടിയിരുന്നു. ഈ വർഷം സമാഹരണം ഒരുലക്ഷം കോടി രൂപ കവിയുമെന്നതിനാൽ 2017ലെ റെക്കാഡ് പഴങ്കഥയാകും.
കേരളത്തിന്റെ താരങ്ങൾ
ഐ.പി.ഒയ്ക്ക് സജ്ജമായി കേരളത്തിൽ നിന്ന് ഒരുപിടി കമ്പനികളുണ്ട്. 998 കോടി രൂപ ലക്ഷ്യമിട്ടുള്ള ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ ഐ.പി.ഒ ഉടൻ പ്രതീക്ഷിക്കാം. പോപ്പുലർ വെഹിക്കിൾസ് (700 കോടി രൂപ), ആശീർവാദ് മൈക്രോഫിൻ (1,000 കോടി രൂപ), മുത്തൂറ്റ് മൈക്രോഫിൻ (1,000 കോടി രൂപ) എന്നിവയുടെ ഐ.പി.ഒയും വൈകില്ല. മലബാർ ഗോൾഡും (2,500 കോടി രൂപ), ജോയ് ആലുക്കാസും (1,500 കോടി രൂപ) ഒരുക്കത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |