കൊല്ലം: കൊവിഡ് പശ്ചാത്തലത്തിൽ ക്ളാസുകൾ ഓൺ ലൈനായതോടെ മൊബൈൽ ഫോണുകൾക്കും ടാബുകൾക്കും വൻ ഡിമാന്റായി. അത് തട്ടിപ്പിനുള്ള ഉപാധികൂടിയായതോടെ കൊല്ലത്തെ കൊള്ള സംഘങ്ങൾ വാരിക്കൂട്ടിയത് ലക്ഷങ്ങൾ. ഫോൺ കമ്പനികളുടെ പ്രതിനിധി ചമഞ്ഞ് മൊബൈൽ ഷോപ്പുടമകളിൽ നിന്ന് ലക്ഷകണക്കിന് രൂപയുടെ ഫോണുകളും ടാബുകളും കടമായി വാങ്ങി പണം നൽകാതെ മുങ്ങുന്നതാണ് തട്ടിപ്പ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കൊല്ലം നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി മൊബൈൽ ഷോപ്പുടമകളാണ് തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടത്.
ഫോൺ കമ്പനികളുടെ പ്രതിനിധികളായെത്തി മൊബൈൽ വ്യാപാരികളുമായി സൗഹൃദം സ്ഥാപിച്ചാണ് ലക്ഷങ്ങളുടെ തട്ടിപ്പ്. രണ്ട് പ്രമുഖ കമ്പനികളുടെ പ്രതിനിധികളെപ്പറ്റി കൊല്ലത്തെ വ്യാപാരികൾ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഇവരെ കമ്പനികളിൽ നിന്ന് പുറത്താക്കി. ഇവരുടെ തട്ടിപ്പിൽ കുടുങ്ങിയ പല വ്യാപാരികളും ലക്ഷങ്ങളുടെ കടക്കെണിയിലാണ്.
പണവും ചെക്കും തരാമെന്ന് പറയും
ഫോണുകളുമായി മുങ്ങും
കൊവിഡ് സാഹചര്യത്തിൽ ഓൺ ലൈൻ ക്ളാസുകളും ഗൂഗിൾ മീറ്റിംഗുകളും സർവ്വസാധാരണമായതോടെ ഇത്തരക്കാർക്കെന്ന വ്യാജേനഫോണുകൾ കൂട്ടത്തോടെ വാങ്ങി കൊണ്ടുപോകുന്നതാണ് തുടക്കം.
മറ്റൊരു കടയിൽ സ്റ്റോക്ക് കുറവുള്ളതിനാൽ അവിടേയ്ക്ക് കുറച്ചു ഫോൺ വേണമെന്നും പണം എത്തിക്കാമെന്നും വിശ്വസിപ്പിച്ചും മൊബൈൽ ഷോപ്പുകളിൽ വാങ്ങിവച്ചിരിക്കുന്ന ഫോണുകൾ ഇവർ അങ്ങനെ കൈക്കലാക്കും.
കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് വേണ്ടി നിരവധി മൊബൈലുകൾ വാങ്ങി നൽകുന്ന ചില സംഘടനകൾക്ക് വേണ്ടിയാണെന്ന് ധരിപ്പിച്ചും ഫോണുകൾ കൊണ്ടുപോയിട്ടുണ്ട്.
ദിവസങ്ങൾക്കകം ചെക്ക് എത്തിക്കാമെന്ന് പറയുമെങ്കിലും ചെക്കോ പണമോ നൽകാതെ കബളിപ്പിക്കലാണ് പതിവ്. കൊല്ലത്തെ പല പൊലീസ് സ്റ്റേഷനുകളിലും ഇത് സംബന്ധിച്ച പരാതികൾ എത്തുന്നുണ്ട്. കൊല്ലം മെയിൻ റോഡിലും ചിന്നക്കട കുമാർ സ്റ്റാൻഡിലുമുള്ള മൊബൈൽ ഷോപ്പുടമകളും ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പരാതി നൽകിയപ്പോൾ
തട്ടിപ്പുകാരും പരാതിക്കാരായി
വി.കെ.എൻ.വാച്ചസ് ആൻഡ് മൊബൈൽസ് എന്ന പേരിൽ ഷോപ്പ് നടത്തുന്ന ജി. സജി പത്തു ലക്ഷത്തോളം രൂപ നഷ്ടമായെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
രണ്ടു വർഷമായി പരിചയമുണ്ടായിരുന്ന, ഒരു പ്രമുഖ മൊബൈൽ കമ്പനിയുടെ എക്സിക്യൂട്ടീവാണ് കബളിപ്പിച്ചതെന്ന് സജി പറയുന്നു. ഓൺലൈൻ പഠനത്തിന് വേണ്ടി ഫോണുകൾ വിതരണം ചെയ്യുന്നവർക്കാണെന്ന് ധരിപ്പിച്ചാണ് പലപ്പോഴായി സജിയിൽ നിന്ന് 69 ഫോണുകൾ കൈക്കലാക്കിയത്. ഇതിൽ 8000 മുതൽ 20000 രൂപ വരെ വിലയുള്ള ഫോണുകളുണ്ട്. പിന്നീട് പണം ചോദിച്ചപ്പോൾ താൻ കൈമാറിയ മൊബൈൽ ഷോപ്പ് ഉടമകൾ വഞ്ചിച്ചെന്ന് പറഞ്ഞ് ഇയാൾ കൈയ്യൊഴിയാൻ ശ്രമിച്ചെന്നും സജി പറയുന്നു. സജി പൊലീസിൽ പരാതി നൽകിയപ്പോൾ, തട്ടിപ്പുകാരനായ ഫോൺ കമ്പനി എക്സിക്യൂട്ടീവ്, അഞ്ചാലുംമൂട്ടിലുള്ള ഒരു മൊബൈൽഷോപ്പിനെതിരെയും പൊലീസിൽ പരാതി നൽകി.
സജിയുടെ പക്കൽ നിന്ന് വാങ്ങിയ ഫോണുകൾ ഈ ഷോപ്പിൽ നൽകിയെന്നും എന്നാൽ ഷോപ്പുടമ പണം നൽകിയില്ലെന്നുമാണ് പരാതിയിലുള്ളത്.
ജെറോം നഗറിൽ സെൽ വേൾഡ് എന്ന മൊബൈൽഷോപ് നടത്തുന്ന നിസാമുദ്ദീന് നഷ്ടമായത് രണ്ട് ലക്ഷം രൂപയാണ്. 15 ഫോണുകൾ ഇതേ എക്സിക്യൂട്ടീവ് വാങ്ങിക്കൊണ്ടു പോയി. രാമൻകുളങ്ങരയിൽ ഫോൺ മാക്സ് എന്ന കട നടത്തുന്ന ഹാജയ്ക്ക് അഞ്ച് ലക്ഷത്തിലധികം രൂപ നഷ്ടമായി. ഒരു എക്സിക്യൂട്ടീവ് ഇവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം പറഞ്ഞത്, ഫോൺ ഇൻസ്റ്റാൾമെന്റായി നൽകുന്ന ബിസിനസ് കൂടി അയാൾ ചെയ്യുന്നുണ്ടെന്നാണ്.
ഇങ്ങനെ ഫോണുകൾ വാങ്ങുകയും കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുറച്ച് പണം തിരികെ നൽകുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് അതും നൽകാതെയായി. ഇപ്പോൾ ഇയാൾ ഒളിവിലാണെന്ന് ഹാജ പറയുന്നു.
ഫോൺകടം വാങ്ങും
വിലക്കുറച്ച് വിൽക്കും
തട്ടിപ്പിൽ ചില എക്സിക്യൂട്ടീവുമാർ മാത്രമല്ല ഉൾപ്പെട്ടിട്ടുള്ളതെന്നും ഇവരിൽ നിന്ന് ഫോൺ വാങ്ങി മറ്റുകടകളിലൂടെ വിലകുറച്ചു വിൽക്കുന്ന ചിലരും തട്ടിപ്പുസംഘത്തിൽ ഉണ്ടെന്നും വ്യാപാരികൾ ആരോപിക്കുന്നു. കേസിൽ അന്വേഷണം ഊർജിതമായി നടക്കുകയാണെന്ന് ഈസ്റ്റ് പൊലീസ് പറഞ്ഞു. ഒരേസംഘം തന്നെയാണ് തട്ടിപ്പിന് പിന്നാലെന്നാണ് പൊലീസ് സംശയിക്കുന്നത്. തട്ടിപ്പുനടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പണം ഇടപാടുകളെയും കൊടുക്കൽ വാങ്ങലുകളെയും സംബന്ധിച്ച തെളിവുകൾ കൂടി പരിശോധിച്ചാലേ തട്ടിപ്പിന്റെ സ്വഭാവം മനസിലാക്കാൻ കഴിയൂവെന്ന് പൊലീസ് വെളിപ്പെടുത്തി.
തട്ടിപ്പ് ഇങ്ങനെ...
മൊബൈൽ കമ്പനിയുടെ മാർക്കറ്റിംഗ് എക്സിക്യുട്ടീവായി ഫോൺ ഷോപ്പുകളിലെത്തി സൗഹൃദബന്ധം സ്ഥാപിക്കും. കടയിലില്ലാത്ത ഏതെങ്കിലും ഫോണിന് ആവശ്യക്കാർ വന്നാൽ മിനിറ്റുകൾക്കകം ആ മോഡൽ ഫോൺ കടകളിലെത്തിച്ചുകൊടുക്കും. മറ്റു കടകളിൽ നിന്ന് എടുത്തുകൊണ്ടു വന്നതാണെന്നും അവർക്കു പണം കൊടുത്താൽ മതിയെന്നും പറയും. തുടർന്ന്, ഇത്തരത്തിൽ മറ്റു കടകളിലേക്കെന്ന പേരിൽ ഇവിടെ നിന്നും ഫോണുകൾ കൊണ്ടുപോയിത്തുടങ്ങും. ആദ്യം കൃത്യമായി പണമെത്തിക്കുമെങ്കിലും പിന്നെ ഫോണിനെക്കുറിച്ചോ, പണത്തെക്കുറിച്ചോ യാതൊരു വിവരമൊന്നുമുണ്ടാകില്ല.
പണത്തെക്കുറിച്ച് ചോദിക്കുമ്പോൾ കൊണ്ടുപോയ കടക്കാരൻ പണം തന്നില്ലെന്ന് പറഞ്ഞ് തടിതപ്പും. കമ്പനി പ്രതിനിധികളെന്ന പേര് ഉപയോഗിച്ച്, അപൂർവം ചിലർ ഇങ്ങനെ തട്ടിപ്പു നടത്തുന്നത് കമ്പനികൾക്കും ഡീലർമാർക്കും സത്യസന്ധമായി ജോലി ചെയ്യുന്ന ഭൂരിഭാഗം എക്സിക്യൂട്ടീവുമാർക്കും നാണക്കേടുണ്ടാക്കും.
അടുത്തിടെ ഒരു പ്രമുഖ കമ്പനിയുടെ ഡീലർമാർ തങ്ങളുടെ ഒരു ജീവനക്കാരൻ തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന വിവരം ഷോപ്പുകളെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ്
കൂടുതൽ മൊബൈൽ ഷോപ്പുടമകൾ തങ്ങൾക്ക് പിണഞ്ഞ തട്ടിപ്പുകളെ സംബന്ധിച്ച വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |