ആലക്കോട്: കഴിഞ്ഞ 10 വർഷത്തിനിടെ കുടിയാന്മല പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന അരും കൊലകൾ അഞ്ചെണ്ണം. കൂടാതെ മറ്റ് കൊലക്കേസുകളും ആത്മഹത്യകളും നിരവധി. ഇന്നലെ ഏരുവേശ്ശി പഞ്ചായത്തിലെ മുയിപ്രയിൽ നടന്ന സംഭവമാണ് ഇതിൽ ഒടുവിലത്തേത്. പ്രവാസിയായി ഏറെക്കാലം ജോലിചെയ്ത ശേഷം നാട്ടിൽ മടങ്ങിയെത്തി കുടുംബാംഗങ്ങളുമൊത്ത് സന്തോഷത്തിൽ കഴിഞ്ഞുവന്ന സതീശനിൽ നിന്നും ഇങ്ങനെയൊരു ക്രൂരകൃത്യം ആരും സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.
ജനിച്ച് ആറുമാസം പോലും തികയാത്ത പിഞ്ചുകുഞ്ഞ് ധ്യാൻദേവിനെയും ഭാര്യ അഞ്ജുവിനെയും വാക്കത്തി കൊണ്ട് വെട്ടിയ ശേഷം സ്വന്തം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ധ്യാൻദേവ് അതിനോടകം മരണപ്പെട്ടിരുന്നു. അഞ്ജു ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.
പത്ത് വർഷം മുമ്പ് കുടിയാന്മല സ്റ്റേഷൻ പരിധിയിൽ വൃദ്ധയായ അമ്മയെ മകൻ കോടാലി കൊണ്ട് വെട്ടികൊലപ്പെടുത്തുകയുണ്ടായി. കുടുംബനാഥൻ ഭാര്യയെ മക്കളുടെ മുന്നിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ സംഭവമാണ് പിന്നീടുണ്ടായത്. നാലുവർഷം മുമ്പ് വൃദ്ധനായ പിതാവ് മകനെ വീട്ടിനുള്ളിൽ വച്ച് കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയതും നാടിനെ നടുക്കി. പൊട്ടൻപ്ലാവ് സ്വദേശി വെടിയേറ്റ് മരിച്ചതും നാട്ടുകാരുടെ മനസിനേറ്റ മുറിവായി അവശേഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |