ബെർലിൻ : യുദ്ധാനന്തര ജർമ്മനിയിൽ ആദ്യമായി നിലവിലെ ചാൻസലർ മത്സരിക്കാത്ത തിരഞ്ഞെടുപ്പിൽ ജർമ്മൻ ജനത തങ്ങളുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനായി വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ നാലു തവണകളിലായി, 16 വർഷം ജർമനിയെ നയിച്ച ഏഞ്ചല മെർക്കൽ ഔദ്യോഗികമായി വിരമിക്കും. രാജ്യത്തെ16 സംസ്ഥാനങ്ങളിലെ 598 സീറ്റുകളിലേക്കാണ് ഫെഡറൽ പാർലമെന്റ് അംഗങ്ങളെ തിരഞ്ഞെടുക്കാനായി തിരഞ്ഞെടുപ്പ് നടന്നത്. ജയം ആരുടെ കൂടെയായാലും ജർമ്മനിയിലെ മെർക്കൽ യുഗത്തിന് ഇതോടെ അന്ത്യമാകും. കടുത്ത യാഥാസ്ഥിതിക നിലപാടുകൾ പിന്തുടർന്നിരുന്ന ക്രിസ്ത്യൻ ഡമോക്രാറ്റിക് പാർട്ടി(സി.ഡി.യു) യെ ഇന്നു കാണുന്ന രീതിയിലേക്ക് ഉടച്ചു വാർത്ത് ജർമ്മനിയിലെ ജനപ്രീയ പാർട്ടിയാക്കി മാറ്റിയതിൽ മെർക്കലിന്റെ പങ്ക് വളരെ വലുതാണ്. ജർമ്മനിയുടെ വനിതാ ചാൻസലറായി 2005 ൽ സ്ഥാനമേറ്റ മെർക്കൽ ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിത കൂടിയാണ്. ജർമ്മൻ ജനതയുടെ വിശ്വാസമാർജ്ജിച്ച് നീണ്ട പതിനാറ് വർഷമാണ് എതിരാളികളില്ലാതെ മെർക്കൽ ജർമ്മനിയെ നയിച്ചത്.
നിലവിൽ സോഷ്യൽ ഡമോക്രാറ്റ് പാർട്ടി (എസ്പിഡി)യുടെ ചാൻസലർ സ്ഥാനാർഥിയായ ഒലാഫ് ഷോൾസാണ് അഭിപ്രായസർവേകളിൽ മുന്നിലുള്ളത്. മെർക്കലിന്റെ ക്രിസ്ത്യൻ ഡമോക്രാറ്റിക് യൂണിയനും (സി.ഡി.യു) ക്രിസ്ത്യൻ സോഷ്യൽ യൂണിയനും (സി.എസ്.യു.) ചേർന്ന സഖ്യത്തിന്റെ സ്ഥാനാർത്ഥി അർമിൻ ലഷറ്റാണ്. ഇരു വിഭാഗവും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയ്ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്നും അഭിപ്രായ സർവേകൾ പറയുന്നു. അതിനാൽ ചെറു പാർട്ടികളുടെ നിലപാട് സർക്കാർ രൂപീകരണത്തിൽ നിർണായകമാകുമെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |