കാബൂൾ : അഫ്ഗാനിൽ താലിബാൻ ഭരണകൂടത്തിനെതിരായ സാമ്പത്തിക ഉപരോധം തുടരുമെന്ന് അമേരിക്ക. രാജ്യത്ത് താലിബാൻ അധികാരത്തിലെത്തിയപ്പോൾ അന്താരാഷ്ട്ര സമൂഹത്തിനും യു.എസിനും നല്കിയ വാഗ്ധാനങ്ങൾ പാലിക്കാൻ താലിബാന് മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഉപരോധം തുടരുന്നതെന്നാണ് യു.എസ് നിലപാട്. അഫ്ഗാനിസ്ഥാൻ ആര് ഭരിച്ചാലും അത് അമേരിക്കയെ സംബന്ധിച്ച് നിർണ്ണായകമാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
പൊതുസ്ഥലത്ത് വെച്ച് വധശിക്ഷ നടപ്പിലാക്കുന്ന പ്രാകൃതമായ ശിക്ഷാ രീതികൾ താലിബാൻ പുന:സ്ഥാപിക്കുകയാണ്. ഇത്തരത്തിൽ അഫ്ഗാൻ ജനതയുടെ മേൽ മനുഷ്യാവകാശ ലംഘനങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെ യു.എസ് ശക്തമായി അപലപിക്കുന്നതായി നെഡ് പറഞ്ഞു .
യുഎസ് എന്നും അഫ്ഗാൻ ജനതയോടൊപ്പമുണ്ട്. രാജ്യത്തെ സ്ത്രീകൾ, കുട്ടികൾ, മാദ്ധ്യമപ്രവർത്തകർ, ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവർക്ക് സ്വാതന്ത്ര്യവും സംരക്ഷണവും നല്കേണ്ടത് താലിബാന്റെ കടമയാണ്.
സുരക്ഷിതത്വം ആഗ്രഹിച്ച് രാജ്യം വിടാൻ ആഗ്രഹിക്കുന്ന അഫ്ഗാനികളെ ഞങ്ങൾ പിന്തുണയ്‌ക്കുന്നു. അഫ്ഗാൻ ജീവനക്കാരെയും കുടുംബാംഗങ്ങളെയും മാറ്റിപ്പാർപ്പിക്കാനുള്ള അവരുടെ ശ്രമങ്ങളെയും അമേരിക്ക പിന്തുണയ്‌ക്കുന്നു. ഇത് പാലിച്ചില്ലെങ്കിൽ അന്താരാഷ്ട്ര സമൂഹം അവരെ ഒറ്റപ്പെടുത്തണമെന്നും നെഡ് കൂട്ടിച്ചേർത്തു.
അതേ സമയം കാബൂൾ വിമാനത്താവളത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും അന്താരാഷ്ട്ര സർവീസുകൾ രാജ്യങ്ങൾ പുനരാരംഭിക്കണമെന്നും താലിബാൻ നേതൃത്വം ആവശ്യപ്പെട്ടു. യു.എസിന്റെ സേനാപിന്മാറ്റത്തെ തുടർന്ന് നിറുത്തി വച്ച കാബൂൾ എയർപോർട്ടിന്റെ പ്രവർത്തനം ഖത്തറിന്റെ സഹായത്തോടെ പുനരാരംഭിച്ചെങ്കിലും പാകിസ്ഥാൻ ഉൾപ്പെടെയുള്ള ചുരുക്കം ചില രാജ്യങ്ങൾ മാത്രമേ സർവീസ് പുനരാരംഭിച്ചിട്ടുള്ളൂ. വിമാനസർവീസുകൾ പുനരാരംഭിക്കാത്തതിനാൽ ധാരാളം പേർ അഫ്ഗാനിലേക്കും തിരിച്ചും യാത്ര ചെയ്യാനാകാതെ കുടുങ്ങിക്കിടക്കുകയാണെന്നും താലിബാൻ അറിയിച്ചു.
മാദ്ധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് താലിബാൻ
അഫ്ഗാനിസ്ഥാനിൽ മാദ്ധ്യമങ്ങൾക്ക് കടുത്ത സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള നീക്കവുമായി താലിബാൻ. ഇതിന്റെ ഭാഗമായി വാർത്താ സ്ഥാപനങ്ങൾക്കെതിരെ ‘11 നിയമങ്ങൾ’ താലിബാൻ അവതരിപ്പിച്ചു. ഇസ്‌ലാമിനെക്കുറിച്ച് പരാമർശമുള്ളതോ ദേശീയ നേതാക്കളെ അപമാനിക്കുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തും. താലിബാൻ സർക്കാരിന്റെ മാദ്ധ്യമ ഓഫിസുമായി ഏകോപിപ്പിച്ചു വാർത്തകൾ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്ത ശേഷം താലിബാൻ സർക്കാരിനെതിരെ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാദ്ധ്യമപ്രവർത്തകർക്കു നേരെ താലിബാൻ ആക്രമണം നടത്തിയിരുന്നു. കാബൂളിലെ അഫ്ഗാനിസ്ഥാൻ ഗവൺമെന്റ് ഇൻഫർമേഷൻ മീഡിയ സെന്റർ ഡയറക്ടർ ദാവ ഖാൻ മേനാപാൽ , പക്തിയ ഘാഗ് റേഡിയോയിലെ മാദ്ധ്യമപ്രവർത്തകൻ തൂഫാൻ ഒമർ എന്നിവരെ താലിബാൻ പോരാളികൾ കൊലപ്പെടുത്തി. നിലവിൽ സ്വകാര്യ ടിവി ചാനലുകളിൽ കാണിക്കുന്ന ഉള്ളടക്കത്തിലും മാറ്റമുണ്ട്. വാർത്താ ബുള്ളറ്റിനുകൾ, രാഷ്ട്രീയ സംവാദങ്ങൾ, സംഗീത പരിപാടികൾ എന്നിവ ഒഴിവാക്കി പകരം താലിബാൻ സർക്കാരിന് അനുകൂലമായ പരിപാടികളാണ് അവതരിപ്പിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചില പ്രമുഖ പത്രങ്ങൾ അച്ചടി നിർത്തി ഓൺലൈനിലേക്ക് പ്രവർത്തനം മാറ്റിയിട്ടുണ്ട്.
മാദ്ധ്യമപ്രവർത്തകരെ തടയുന്നത് അവസാനിപ്പിക്കണമെന്നും മാദ്ധ്യമങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും യുഎസ് ആസ്ഥാനമായുള്ള മാദ്ധ്യമ സ്വാതന്ത്ര്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |