കൊച്ചി: തട്ടിപ്പിന്റെ രാജകുമാരൻ മോൻസൺ മാവുങ്കലിനെ അറസ്റ്റുചെയ്യാൻ അയാളുടെ വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ വീട്ടിലെ സൗകര്യങ്ങളും ആഡംബരങ്ങളും കണ്ട് ഒരു വേള അമ്പരന്നു. അത്യാധുനിക ആഡംബര കാറായ പോര്‍ഷെ മുതല്‍ 30-ഓളം കാറുകള്‍. വിലകൂടിയ മുന്തിയ ഇനം നായ്ക്കൾ, കാവലിന് നിറതോക്കും പിടിച്ച് കറുത്ത വസ്ത്രം ധരിച്ച അംഗരക്ഷകർ... വലയിലകപ്പെട്ട പ്രതി കൈയിലുള്ള കോടികളുടെ വലിപ്പംകൊണ്ട് വലമുറിച്ച് കടക്കുമോ എന്നായിരുന്നു അവരുടെ പേടി. എന്നാൽ ചോദ്യം ചെയ്തതോടെ എല്ലാകാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമായി. ആഡംബര വാഹനങ്ങളൊന്നും പ്രവർത്തിക്കുന്നതായിരുന്നില്ല. കേടായ ഈ വാഹനങ്ങൾ കുറഞ്ഞ തുകയ്ക്ക് വാങ്ങി കുളിപ്പിച്ച് കുട്ടപ്പനാക്കി താൻ വലിയ കക്ഷിയാണെന്ന് ആൾക്കാരെ ബോദ്ധ്യപ്പെടുത്താൻ വീടിനുമുന്നിൽ കൊണ്ടിട്ടതാണ്. വീട്ടുകാവലിന് നിയോഗിച്ചിരുന്ന മുന്തിയ ഇനം നായ്ക്കളായിരുന്നില്ല. മോൻസന്റെ അംഗരക്ഷകരായിരുന്നു ഏറ്റവും വലിയ തമാശ. ഇവരുടെ കൈയിലുണ്ടായിരുന്നത് വെറും കളിത്തോക്കുകൾ മാത്രമായിരുന്നു. ചേർത്തലയിലെ വീട്ടിൽ നിന്ന് പിടികൂടുമ്പോൾ ഇവർ മതിൽ ചാടി ഓടി രക്ഷപ്പെടുകയായിരുന്നു..
നിരവധി പ്രമുഖരുമായി ബന്ധമുണ്ടെന്നാണ് മോൻസൺ പറയുന്നത്. മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയടക്കം തന്റെ വീട്ടിൽ വന്ന് പുരാവസ്തുക്കൾ കണ്ടുവെന്ന് അവകാശപ്പെട്ട് വീഡിയോയും ചിത്രങ്ങളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഇതിന്റെ സത്യം കണ്ടെത്താനുളള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ.
കാഴ്ചയിൽ കൗതുകം തോന്നുന്ന എന്തും മോൻസൺ കച്ചവടമാക്കും. അതിന് മേമ്പൊടിയായി ചേർക്കുന്നത് 'നൂറ്റാണ്ടുകൾ പഴക്കമുള്ളതെ'ന്ന ഡയലോഗും! യേശുവിനെ ഒറ്റിയതിന് യൂദാസിന് കിട്ടിയ 30 വെള്ളിക്കാശിൽ ഒരെണ്ണം തന്റെ കൈയിലുണ്ടെന്നുവരെ ഇയാൾ അവകാശപ്പെട്ടു. വ്യാജ പുരാവസ്തുക്കൾ നിർമ്മിക്കാൻ സ്വന്തം ടീമും സംവിധാനങ്ങളുമുണ്ട്. പത്ത് വർഷം മോൻസണൊപ്പം ജോലി ചെയ്ത അജിയാണ് തട്ടിപ്പുകളെല്ലാം പരാതിക്കാരോട് വെളിപ്പെടുത്തിയത്.'അമൂല്യ'പുരാവസ്തുക്കളിൽ ഭൂരിഭാഗവും എറണാകുളത്തു നിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങിയതാണ്.തട്ടിപ്പിന് ഇരയായവർ പണത്തിന് സമീപിക്കുമ്പോൾ വീട്ടിൽ വിളിച്ചുവരുത്തി പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യവും സ്വാധീനവും ഉപയോഗിച്ചാണ് രക്ഷപ്പെട്ടിരുന്നത്. സേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ, അസി.പൊലീസ് കമ്മിഷണർ തുടങ്ങി നിരവധിപ്പേർ ഇയാളുടെ വീട്ടിലെ നിത്യ സന്ദർശകരാണെന്ന് പരാതിയിലുണ്ട്. പത്ത് വർഷം മോൻസണൊപ്പം ജോലി ചെയ്ത അജിയാണ് തട്ടിപ്പുകളെല്ലാം പരാതിക്കാരോട് വെളിപ്പെടുത്തിയത്.
ആഡംബരപൂർവം നടത്തിയ മകളുടെ വിവാഹ നിശ്ചയ ദിവസം തന്നെയാണ് പത്ത് കോടി തട്ടിയ കേസിൽ മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. അതും ഒരു ദിവസം മുഴുവൻ നീണ്ട നീരീക്ഷണത്തിനുശേഷം. ചേർത്തല വല്ലയിൽ ഭാഗത്തെ വീട്ടിൽ ശനിയാഴ്ച രാവിലെയായിരുന്നു മകളുടെ വിവാഹ നിശ്ചയ ചടങ്ങ്. ആഡംബരക്കാറിൽ പതിനഞ്ചോളം അംഗരക്ഷകരുടെ സുരക്ഷയിലാണ് മോൻസൺ വീട്ടിലെത്തിയത്. ലക്ഷങ്ങൾ പൊടിച്ചുനടത്തിയ ചടങ്ങിൽ പങ്കെടുക്കാൻ ഉന്നതർ ഉൾപ്പെടെ ഒട്ടേറെപേർ എത്തിയിരുന്നു. കൂട്ടത്തിൽ ഒരു ഐ.ജിയും ഉണ്ടായിരുന്നതായാണ് വിവരം. നാട്ടുകാരുമായി അധികം ബന്ധമില്ലാത്തതിനാൽ അയൽവാസികളെ പോലും വിവാഹ നിശ്ചയത്തിന് ക്ഷണിച്ചിരുന്നില്ല.വിവാഹ നിശ്ചയം നടക്കുന്ന വേളയിലടക്കം വീടും പരിസരവും ക്രൈംബ്രാഞ്ച് സംഘത്തിന്റെ രഹസ്യ നീരീക്ഷണത്തിലായിരുന്നു. സന്ദർശകർ എല്ലാവരും പോയിക്കഴിഞ്ഞ ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം രാത്രിയോടെ സ്വകാര്യ ഇന്നോവ കാറിൽ വീട്ടുവളപ്പിലേക്ക് കടന്നത്. പത്തുമണിയോടെ അറസ്റ്റ് ചെയ്തു.
അടിമുടി ദുരൂഹമായിരുന്നു മോൻസന്റെ ജീവിതം. കഞ്ഞിക്കുഴി സ്വദേശിയായ ഇയാൾ സാധാരണ കുടുംബത്തിലാണ് ജനിച്ചത്. വിവാഹശേഷം സ്ഥലംവിട്ടു. വർഷങ്ങൾക്കുശേഷം പ്രത്യക്ഷപ്പെട്ടത് കോടീശ്വരനായാണ്.ചേർത്തല സർക്കാർ പോളിടെക്നിക് കോളേജിൽ നിന്നാണ് ഡിപ്ലോമ നേടിയത്. നഗരത്തിന് തെക്കുള്ള എയ്ഡഡ് സ്കൂളിലെ അദ്ധ്യാപികയായ കന്യാസ്ത്രിയെ പ്രണയിച്ച് വിവാഹം കഴിച്ചു. ഇതിനിടെ ആയുzവേദ ഡോക്ടർ എന്ന മേൽവിലാസം സമ്പാദിച്ചു. ചേർത്തല വടക്കേ അങ്ങാടി കവലയ്ക്ക് സമീപം ഏതാനും വർഷം താമസിച്ചു. അപ്പോഴൊക്കെ ആഡംബര വാഹനങ്ങളിൽ വന്നുപോകുന്നത് പതിവായിരുന്നു. ഒറ്റനോട്ടത്തിൽ മ്യൂസിയമെന്ന് തോന്നിപ്പിക്കും വിധം പുരാവസ്തുക്കളുടെ ശേഖരം നിറഞ്ഞതാണ് കലൂരിലെ വീട്. ഇതിൽ പലതും സിനിമാ ചിത്രീകരണങ്ങൾക്ക് വാടകയ്ക്ക് കൊടുത്തിരുന്നു.
പള്ളിപ്പുറം എൻ.എസ്.എസ് കോളേജ് കവലയിൽ സൗന്ദര്യ വർദ്ധക ചികിത്സാ കേന്ദ്രവും നടത്തി. ഇതിനിടെ പുരാവസ്തു വ്യാപാരവും ആരംഭിച്ചു. പൊലീസിൽ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ച് അധികാര കേന്ദ്രങ്ങളിലും പിടിയുറപ്പിച്ചു. സെലിബ്രിറ്റികളുമായി അടുപ്പം സ്ഥാപിച്ചു. ചേർത്തലയിലെ ഒരു പ്രമുഖ ഫർണിച്ചർ വ്യാപാര സ്ഥാപനത്തിൽ ബിനാമി ഇടപാടുകൾ ഉള്ളതായി സൂചനയുണ്ട്. ചേർത്തലയിലെതന്നെ ഒരു യുവ ആയുർവേദ ഡോക്ടറും ഇയാളുടെ ബിനാമിയാണെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |