ന്യൂഡൽഹി: മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനം വിജയകരമായി പൂർത്തിയാക്കി മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി തന്നെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പണി നടക്കുന്ന സ്ഥലം സന്ദർശിച്ചു. പാർട്ടി നേതാക്കന്മാരുമായി ഇന്നലെ നടത്തിയ നീണ്ട ചർച്ചകൾക്കു ശേഷമാണ് രാത്രിയോടെ പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ പണി നടക്കുന്ന സ്ഥലം മോദി സന്ദർശിച്ചത്.
65 മണിക്കൂറോളം നീണ്ടു നിന്ന അമേരിക്കൻ പര്യടനത്തിനിടെ 24ഓളം കൂടിക്കാഴ്ചകളിലാണ് മോദി പങ്കെടുത്തത്. വിമാനത്തിൽ വച്ച് നടത്തിയ കൂടിക്കാഴ്ചകളും ഉൾപ്പെടെയാണിത്. രാവിലെ കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ് എന്നിവരുമായും ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ്ഡയുമായി മോദി കൂടിക്കാഴ്ച നടത്തി. ഇതിനു ശേഷം രാത്രി 8.45 ഓടെയാണ് മോദി പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ പണി നടക്കുന്ന സ്ഥലത്തെത്തി വേണ്ട നിർദേശങ്ങൾ നൽകിയത്. ഇത് ആദ്യമായാണ് മോദി പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് സ്ഥലം നേരിട്ട് സന്ദർശിക്കുന്നത്.
വെള്ള കുർത്തയും ഹെൽമറ്റും അണിഞ്ഞ് നിർമാണസ്ഥലത്ത് എത്തിയ മോദി പാർലമെന്റ് മന്ദിരത്തിന്റെ പ്ലാനും ലേ ഔട്ടും വിശദമായി പരിശോധിച്ചശേഷം എൻജിനീയർമാർക്ക് വേണ്ട നിർദേശങ്ങൾ നൽകി. തുടർന്ന് തൊഴിലാളികളുമായി ദീർഘനേരം സംസാരിക്കുകയും അവരുടെ പ്രശ്നങ്ങൾ മനസിലാക്കുകയും ചെയ്തു.
971 കോടി രൂപ മുടക്കി പണികഴിപ്പിക്കുന്ന പുതിയ പാർലമെന്റ് മന്ദിരം 2022ൽ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 64500 സ്ക്വയർ ഫീറ്റിൽ പണി കഴിപ്പിക്കുന്ന പുതിയ മന്ദിരത്തിൽ ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം എടുത്തുകാട്ടുന്ന കോൺസ്റ്റിറ്റ്യൂഷൻ ഹാൾ, ലൈബ്രറി, വിശ്രമ മുറികൾ എന്നിവയുണ്ടാകും. ലോക്സഭയിൽ 888 സീറ്റുകളും രാജ്യസഭയിൽ 384 സീറ്റുകളും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |