തിരുവനന്തപുരം: രാഷ്‌ട്രീയകാര്യ സമിതിയ്‌ക്ക് പുറമേ എഐസിസി അംഗത്വവും രാജിവച്ച വി.എം സുധീരനുമായി ഇന്ന് നേരിൽ കണ്ട് ചർച്ച നടത്തുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ അറിയിച്ചു. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വി.എം സുധീരനോട് മാത്രമല്ല മുല്ലപ്പളളി രാമചന്ദ്രനെയും കണ്ട് ചർച്ച നടത്തുമെന്നാണ് താരീഖ് അൻവർ മുൻപ് അറിയിച്ചത്. മുതിർന്ന നേതാക്കളെ കണ്ട് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുളള ഹൈക്കമാന്റ് ശ്രമത്തിന്റെ ഭാഗമായാണ് താരീഖ് അൻവർ ഇവരെ കാണുന്നത്. അതേസമയം ചർച്ചകൾക്കായി ഇന്നലെ വരുമെന്ന് പറഞ്ഞ താരീഖ് അൻവർ വന്നില്ലെന്നും, തിരക്ക് കാരണം കൂടിക്കാഴ്‌ച മാറ്റിവച്ചെന്നാണ് അറിയിച്ചതെന്നും വി.എം സുധീരൻ പറഞ്ഞു. നെയ്യാർഡാമിൽ നടക്കുന്ന ശിൽപശാല വൈകിയതിനാലാണ് ഇന്നലെ താരീഖ് അൻവർ സുധീരനെ കാണുന്നത് മാറ്രിവച്ചത്.
നേതൃമാറ്റം പ്രതീക്ഷിച്ച ഗുണം ചെയ്‌തില്ലെന്ന് ആരോപിച്ച് പുതിയ നേതൃത്വത്തോടുളള കടുത്ത അതൃപ്തി രേഖപ്പെടുത്തിയുമാണ് സുധീരൻ രാജിവച്ചത്. കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനവും രാജിക്കത്തിൽ ഉണ്ടായിരുന്നതായാണ് സൂചനകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |