ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്‌ത ഭാരത് ബന്ത് തുടരുന്നു. രാവിലെ ആറുമണിക്ക് ആരംഭിച്ച ബന്ത് വൈകുന്നേരം ആറിന് അവസാനിക്കും. ബന്തിന്റെ ഭാഗമായി രാജ്യത്ത് പലയിടങ്ങളിലും കർഷകർ വഴിതടയുന്നുണ്ട്. ഇത് രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പഞ്ചാബിൽ 230 കേന്ദ്രങ്ങളിലും ഹരിയാനയിൽ ദേശീയ പാതകളും റെയിൽ പാതകളും ഉപരോധിക്കുന്നുണ്ട്. ഗുഡ്‌ഗാവ്-ഡൽഹി അതിർത്തിയിൽ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയാണ്. ഉപരോധക്കാരെ അറസ്റ്റുചെയ്ത നീക്കി ഗതാഗതം സുഗമമാക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.. റെയിൽ പാതകൾ ഉപരോധിച്ചതോടെ ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ഡൽഹി-മീററ്റ് എക്സ്പ്രസ് വേയും പ്രതിഷേധക്കാർ ഉപരോധിക്കുന്നുണ്ട്. ഗതാഗതക്കുരുക്ക് നേരിടാനുള്ള വഴികൾ ആലോചിക്കണമെന്ന് ഇന്നലെതന്നെ ഹരിയാന സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ഉപരോധത്തെ തുടർന്ന് ഡൽഹിയുടെ അതിർത്തികളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണെങ്കിലും രാജ്യസ്ഥലസ്ഥാനത്ത് എല്ലാം സാധാരണ നിലയിലാണ്. ഡൽഹിയിൽ ഭാരത് ബന്തിന് ആഹ്വാനമില്ല. എന്നിരുന്നാലും കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ഗതാഗതം തടസപ്പെടുത്തുന്നതുപോലുളള സംഭവങ്ങൾ ഒരുകാരണവശാലും അനുവദിക്കില്ലെന്നാണ് പൊലീസ് നിലപാട്. ബന്തിനെ തുടർന്ന് കാര്യമായ അനിഷ്ട സംഭവങ്ങൾ എങ്ങുനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബന്ത് പൂർണവിജയമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച അവകാശപ്പെടുന്നത്.
കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമാണ്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്നുണ്ട്. എന്നാൽ കടകൾ ഏറെക്കുറെ പൂർണമായും അടഞ്ഞുകിടക്കുകയാണ്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ഹർത്താലിന്റെ പശ്ചാത്തലത്തിൽ ഇന്ന് കെ എസ് ആർ ടി സി സർവീസ് നടത്തുന്നില്ല. എന്നാൽ ട്രെയിൻ ഗതാഗതം മുടക്കമില്ലാതെ നടക്കുന്നുണ്ട്. ഓഫീസുകളിൽ ഹാജർനില വളരെ കുറവാണ്. സംസ്ഥാനത്തൊരിടത്തുനിന്നും അക്രമസംഭവങ്ങൾ റിപ്പോർട്ടുചെയ്തിട്ടില്ല. ശക്തമായ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |