ലക്നൗ: അടുത്തവർഷം നടക്കുന്ന യു.പി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പ്രത്യേക ശ്രേണിയെ അണിനിരത്തി ബി.ജെ.പി. നാലു വ്യത്യസ്ത പാളികൾ അടങ്ങിയ ഈ ശ്രേണി തിരഞ്ഞെടുപ്പിൽ എതിരാളികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ ഉതകുന്നതാണ്. നാല് തലങ്ങളിൽ തയ്യാറാക്കിയ ബി.ജെ.പിയുടെ ഈ സംഘത്തെ ടീം സൂപ്പർ-30 എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചിരിക്കുന്നത്.
2022ലെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുളള യോഗങ്ങൾക്കും മുന്നൊരുക്കങ്ങൾക്കും ബി.ജെ.പി ഇതിനോടകം തുടക്കം കുറിച്ചു കഴിഞ്ഞു. മുമ്പ്, ഹൈകമാൻഡ് നിയോഗിച്ച ഇൻചാർജും കോ-ഇൻ-ചാർജും മാത്രമാണ് യോഗം നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ കേന്ദ്രം അയച്ച ഇലക്ഷൻ ഇൻചാർജും കോ-ഇലക്ഷൻ ഇൻചാർജും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. യു.പിയിൽ, ബി.ജെ.പി സംഘടനയെ ആറ് മേഖലകളായി വിഭജിച്ചു. ഈ മേഖലകളിൽ എല്ലാം പ്രാദേശിക പ്രസിഡന്റുമാരും ഉണ്ടെന്ന് ദേശീയ മാദ്ധ്യമ റിപ്പോർട്ടുകൾ പറയുന്നു.
കാശി മേഖലയിൽ മഹേഷ് ചന്ദ് ശ്രീവാസ്തവ, അവധിൽ ശേഷ് നാരായൺ മിശ്ര, ഗോരഖ്പൂർ മേഖലയ്ക്ക് ഡോ. ധർമേന്ദ്ര സിംഗ്, കാണ്പൂരിൽ മൻവേന്ദ്ര സിംഗ്, പടിഞ്ഞാറൻ മേഖലയിൽ മോഹിത് ബെനിവാൾ, ബ്രജ് മേഖലയ്ക്ക് രജനീകാന്ത് മഹേശ്വരി എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്. ഇപ്പോൾ ഇതിനു പുറമേ, ഒരു ഇലക്ഷൻ ഇൻചാർജിനെയും ഏഴ് ഇലക്ഷൻ കോ-ഇൻ-ചാർജുകളെയും കേന്ദ്രത്തിൽ നിന്ന് തിരഞ്ഞെടുപ്പിനായി നിയമിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ അനുരാഗ് ഠാക്കൂർ, അർജുൻ മേഘ്വാൾ, രാജ്യസഭാ അംഗങ്ങളായ വിവേക് ഠാക്കൂർ, സരോജ് പാണ്ഡെ, കേന്ദ്ര സഹമന്ത്രിമാരായ അന്നപൂർണാ ദേവി, ശോഭ കരന്ദ്ജലെ, മുൻ മന്ത്രി ക്യാപ്റ്റൻ അഭിമന്യു എന്നിവരും ഇതിൽ ഉൾപ്പെടുന്നു.
ഇതിനു പുറമേ, കേന്ദ്ര നേതൃത്വത്തിൽ ആറ് മേഖലകളിലേക്കായി ആറ് സംഘടന ഭാരവാഹികളെയും നിയമിച്ചിട്ടുണ്ട്. പശ്ചിമ ഉത്തർപ്രദേശിന്റെ ചുമതല എം.പി സഞ്ജയ് ഭാട്ടിയ, ബ്രജ് മേഖല ബിഹാർ എം.എൽ.എ സഞ്ജീവ് ചൗരസ്യ, അവധിൽ വൈ സത്യകുമാർ, കാൺപൂർ പ്രദേശം സുധീർ ഗുപ്ത, ഗോരഖ്പൂർ മേഖല അരവിന്ദ് മേനോൻ, കാശി മേഖല യുടെ ചുമതല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സഹായി സുനിൽ ഭായ് ഓജ എന്നിവർക്കാണ് നൽകിയിരിക്കുന്നത്.
ഇതിനുപുറമെ, ആറ് മേഖലകളിലും ആറ് ജനറൽ സെക്രട്ടറിമാർക്കും സംഘടന, ചുമതല നൽകിയിട്ടുണ്ട്. ഗോരഖ്പൂർ മേഖലയിൽ അനൂപ് ഗുപ്ത, കാശിയിൽ എം.പി സുബ്രത പഥക്, അവധിൽ അമർപാൽ മൗര്യ, കാൺപൂരിൽ പ്രിയങ്ക റാവത്ത്, പടിഞ്ഞാറൻ പ്രദേശത്ത് ജെ.പി.എസ് റാത്തോർ, ബ്രജ് മേഖല അശ്വിനി ത്യാഗി, ഗോവിന്ദ് നാരായൺ ശുക്ല എന്നിവരെ ഹെഡ്ക്വാർട്ടേഴ്സ് ഇൻചാർജായും ഇതിൽ ഒരാൾക്ക് ഓഫീസ് ചാർജും നൽകിയിരിക്കുന്നു.
ബി.ജെ.പിയുടെ ടീം സൂപ്പർ 30നിൽ ഏറ്റവും പ്രധാനപ്പെട്ടത് അഞ്ച് അംഗങ്ങളാണ്. ഉത്തർപ്രദേശിന്റെ ചുമതലയുള്ള രാധാ മോഹൻ സിംഗ്, ഇലക്ഷൻ ഇൻചാർജ് ധർമ്മേന്ദ്ര പ്രധാൻ, കേന്ദ്രം അയച്ച തിരഞ്ഞെടുപ്പ് ചുമതലയുളള ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ, സംസ്ഥാന പ്രസിഡന്റ് ദേവ് സിംഗ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്. പ്രകടനപത്രിക മുതൽ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ വരെ ഈ സംഘത്തിന് നിർണായക പങ്ക് ഉണ്ടാകും. ഇതിനായി, ഈ ടീം അതിന്റെ സ്ഥിരമായ മാർഗരേഖ അനുസരിച്ച് നിരന്തരം പ്രവർത്തിക്കുന്നതായും ദേശീയ മാദ്ധ്യമ റിപ്പോർട്ടുകൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |