തളിപ്പറമ്പ്: 42 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച് പൊതുജനങ്ങൾക്കു തുറന്നുകൊടുക്കുന്നതിന് മുമ്പ് തകർന്നുവീണ ഔഷധസസ്യ വിജ്ഞാന വ്യാപനകേന്ദ്രത്തിന്റെ പുനർനിർമ്മാണം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും.
തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട ഔഷധസസ്യങ്ങളേക്കുറിച്ചുള്ള നാട്ടറിവ് സമൂഹത്തിന് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ പരിയാരം ഔഷധി മേഖലാ കേന്ദ്രത്തിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഔഷധി ഔഷധസസ്യ വിജ്ഞാന വ്യാപനകേന്ദ്രം 2020 ജൂണിലാണ് നിലംപൊത്തിയത്.
പാരമ്പര്യരീതിയിലുള്ള തുളസിത്തറ ഉൾപ്പെടെ 200 ഇനത്തിൽപ്പെട്ട ഔഷധ സസ്യങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. മേൽക്കൂര ഒന്നടങ്കം താഴേക്ക് വീണതോടെ ഇവിടെ സജ്ജീകരിച്ച ഔഷധസസ്യങ്ങൾ എല്ലാം നശിച്ചു. 2017 ജൂൺ 24 നാണ് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. സ്‌കൂൾ കുട്ടികൾക്കും പാരമ്പര്യ വൈദ്യന്മാർക്കും ഔഷധങ്ങളേക്കുറിച്ച് അറിയാൻ താൽപര്യപ്പെടുന്നവർക്കും വേണ്ടിയാണ് കേന്ദ്രം ആരംഭിച്ചത്. ആയുർവേദ പഠനത്തിലൂന്നിയുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കി ഔഷധി കേന്ദ്രത്തെ മാറ്റാനും പദ്ധതിയുണ്ടായിരുന്നു.
എന്നാൽ ഉദ്ഘാടനം ചെയ്തുവെന്നതല്ലാതെ ഇത് തുറന്നുകൊടുത്തിരുന്നില്ല. കെയർടേക്കറെ നിയമിച്ചശേഷമേ കേന്ദ്രം തുറന്നുകൊടുക്കുകയുള്ളൂവെന്നായിരുന്നു ഔഷധി അധികൃതർ നൽകിയ വിശദീകരണം. എന്നാൽ നാലുവർഷം കടന്നുപോയിട്ടും കെയർടേക്കർ നിയമനം നടന്നില്ല. അതിനിടയിലാണ് കേന്ദ്രം തകർന്നുവീണത്. ഈ ഭാഗത്തേക്ക് ആളുകളുടെ ശ്രദ്ധ ഒഴിവാക്കാൻ കേന്ദ്രത്തിലേക്കുള്ള വഴി ഔഷധി അധികൃതർ അടക്കുകയും ചെയ്തു. വിജ്ഞാനവ്യാപനകേന്ദ്രം
കാണണമെന്ന ആവശ്യവുമായി എത്തുന്നവരെ പല കാരണങ്ങൾ പറഞ്ഞ് മടക്കുകയാണ് അധികൃതർ ചെയ്തിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |