കൊല്ലം: അടവുകൾ പലതുപയറ്റിയിട്ടും അപേക്ഷകരെത്താത്ത മഴവെള്ളസംഭരണി പദ്ധതിക്ക് വമ്പൻ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് നഗരസഭ. കൂടുതൽ ആളുകളെ പദ്ധതിയിലേക്ക് ആകർഷിക്കാൻ ഗുണഭോക്തൃ വിഹിതം 10 ശതമാനമായി കുറയ്ക്കാനാണ് ആലോചന. ഇന്നത്തെ കൗൺസിൽ യോഗത്തിലാണ് അന്തിമ തീരുമാനം കൈക്കൊള്ളുന്നത്. അപേക്ഷകർ കുറവായതിനാൽ ഒന്നരവർഷം മുൻപ് അപേക്ഷിച്ചവരുടെ വീടുകളിൽപ്പോലും ഇതുവരെ മഴവെള്ളസംഭരണി സ്ഥാപിക്കാനായിട്ടില്ല.
നാലുവർഷം മുൻപാണ് നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മഴവെള്ളസംഭരണി സ്ഥാപിക്കാനുള്ള അപേക്ഷ ക്ഷണിച്ചത്. ഇത്രയും വർഷത്തിനിടെ അമ്പതിനടുത്ത് ആളുകൾ മാത്രമാണ് അപേക്ഷ സമർപ്പിച്ചത്. അതിൽ ഇരുപത്തിയഞ്ചോളം പേരുടെ വീടുകളിൽ മാത്രമാണ് മഴവെള്ള സംഭരണി സ്ഥാപിക്കാനായത്. ഏതാനും വീടുകളിൽ മാത്രം സ്ഥാപിക്കുന്നത് വൻനഷ്ടമായതിനാൽ പദ്ധതിയുടെ കരാർ ഏറ്റെടുത്ത കമ്പനി പ്രതിസന്ധിയിലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗുണഭോക്തൃ വിഹിതം കുറയ്ക്കാൻ നഗരസഭ ആലോചിക്കുന്നത്.
ഗുണഭോക്തൃ വിഹിതം കുറയ്ക്കാൻ ആലോചന
4000 വീടുകളിൽ മഴവെള്ളസംഭരണികൾ സ്ഥാപിക്കാനായിരുന്നു നഗരസഭയുടെ പദ്ധതി. രണ്ടുഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതിക്ക് 5.52 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ഒരുസംഭരണി സ്ഥാപിക്കാൻ 13000 രൂപയാണ് ചെലവ് വരുന്നത്. ഇതിന്റെ 25 ശതമാനമായ 3250 രൂപയാണ് നേരത്തേ ഗുണഭോക്തൃവിഹിതമായി നൽകാൻ ആലോചിച്ചിരുന്നത്. ഇത് 1300 രൂപയാക്കി ചുരുക്കിയാൽ കൂടുതൽ അപേക്ഷകരെത്തുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ. കുറഞ്ഞത് 75 അപേക്ഷകരെയെങ്കിലും ഒരുഡിവിഷനിൽ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി വരുംദിവസങ്ങളിൽ ബോധവത്കരണവും നടത്തും.
4000 വീടുകൾ
5.52 കോടി രൂപയുടെ പദ്ധതി
500 ലിറ്റർ ശേഷിയുള്ള സംഭരണി
സംഭരണി ഒന്നിന് 13000 രൂപ
നേരത്തേ നിശ്ചയിച്ചിരുന്ന ഗുണഭോക്തൃവിഹിതം 3250 രൂപ
പുതുതായി ആലോചിക്കുന്ന ഗുണഭോക്തൃവിഹിതം 1300 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |