ഭുവനേശ്വർ: തെലങ്കാന, ഒഡിഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഗുലാബ് ചുഴലിക്കാറ്റിൽപ്പെട്ട് മൂന്നു പേർ കൂടി മരിച്ചു. വിശാഖപട്ടണത്തെ പെണ്ടുരുത്തിയിൽ കനത്തമഴയിലും കാറ്റിലും വീട് ഇടിഞ്ഞ് വീണ് 37കാരിയായ വീട്ടമ്മ മരിച്ചു.
ആന്ധ്രാപ്രദേശിലെ കലിംഗപട്ടണത്തിൽ മത്സ്യത്തൊഴിലാളിയും ഒഡിഷയിലെ ഗഞ്ജം ജില്ലയിൽ വീട് തകർന്ന് വീണ് ഗൃഹനാഥനും മരിച്ചു. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയ മറ്റ് മൂന്നു പേരെ രക്ഷിച്ചു.
കഴിഞ്ഞദിവസം ആന്ധ്രയിലെ ശ്രീകാകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരിൽ രണ്ട് പേര് ബോട്ട് തകർന്ന് മരിച്ചു. മൂന്ന് പേരെ കോസ്റ്റുഗാർഡ് രക്ഷപ്പെടുത്തി. ഒരാളെ കണ്ടുകിട്ടിയിട്ടില്ല.
മണിക്കൂറിൽ 95 കിലോമീറ്റർ വേഗതയിൽ വീശിയ ചുഴലിക്കാറ്റ് വൻ മരങ്ങളും വൈദ്യുതി തൂണുകളും പിഴുതെറിഞ്ഞു. രണ്ട് സംസ്ഥാനങ്ങളിൽ നിന്നും അരലക്ഷത്തോളം പേരെ മാറ്റിപാർപ്പിച്ചു. ആന്ധ്രയുടെ വടക്കൻ തീരത്ത് ശക്തമായ കാറ്റിനൊപ്പം ശക്തമായ മഴ പെയ്തതിനാൽ ട്രെയിനുകൾ റദ്ദാക്കുകയും മത്സ്യത്തൊഴിലാളികളെ ഒഴിപ്പിക്കുകയും ചെയ്തു. പടിഞ്ഞാറ്‌വടക്ക് ദിശയിലേക്ക് നീങ്ങിയ ഗുലാബിന്റെ തീവ്രത കുറഞ്ഞ് തുടങ്ങിയെങ്കിലും ഇന്നലെ രാവിലെയുണ്ടായ ന്യൂനമർദ്ദത്തെ തുടർന്ന് വരുന്ന രണ്ടു ദിവസത്തേക്ക് തെലങ്കാന, ഒഡിഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചു.
ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിച്ച ഒഡിഷയിലെ തെക്കൻ ജില്ലകളിൽ നിന്ന് ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. മുംബയിലും പൂനെയിലും കൊങ്കൻ മേഖലയിലും മഴ തുടരുകയാണ്. ഈസ്റ്റ് കോസ്റ്റ് റെയിൽവേ 34 ട്രെയിനുകൾ റദ്ദാക്കി. 17 എണ്ണം വഴിതിരിച്ചുവിട്ടു. നാവിസേനയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. നാളെ വരെ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |