കോഴിക്കോട്: പാചക വാതക വില കുതിച്ചുയർന്നതോടെ വീടുകൾ വീണ്ടും വിറകടുപ്പുകളിലേക്ക് മടങ്ങുന്നു. നാട്ടിൻ പുറങ്ങളിലെ അടുക്കളകൾ പലതും വിറകിൽ പുകഞ്ഞു തുടങ്ങി. അത്യാവശ്യഘട്ടത്തിൽ ഇൻഡക്ഷൻ കുക്കറും കൂട്ടിനുണ്ട്. മരപ്പൊടി നിറച്ച് കത്തിക്കുന്ന അടുപ്പുകളും സജീവമായിട്ടുണ്ട്. കൊവിഡിൽ താളംതെറ്റിയ അടുക്കളയ്ക്ക് ഇരുട്ടടിയാവുകയായിരുന്നു ഗ്യാസിന്റെ അടിക്കടിയുളള വിലക്കയറ്റം. ഇപ്പോൾ 893 രൂപയാണ് ഗ്യാസ് വില. ഇതോടെയാണ് പറമ്പുകളിൽ പാഴായിക്കിടക്കുന്ന മരങ്ങൾ മുറിച്ചും തെങ്ങോലയും ചിരട്ടയും മടലുമൊക്കെ വിറകായി ഉപയോഗിച്ചും വീട്ടമ്മമാർ വിലക്കയറ്റത്തെ നേരിടാനുറച്ചത്. ഫ്ളാറ്റുകളിലും അപാർട്ട്മെന്റുകളിലും താമസിക്കുന്നവർ കൂടുതലായും ഇൻഡക്ഷൻ കുക്കറുകളെയാണ് ആശ്രയിക്കുന്നത്. ഇവിടങ്ങളിൽ പുകയില്ലാത്ത വിറകടുപ്പുകൾ ഉപയോഗിക്കുന്നവരും കൂടിവരുന്നുണ്ട്. അതെസമയം വിലക്കയറ്റത്തിന് പരിഹാരമായി ഉപയോഗിക്കുന്ന ഇൻഡക്ഷൻ കുക്കർ പാചക വാതകത്തിന് പൂർണമായും പകരമാവില്ല. വൈദ്യുതി ചാർജ് ഒരു യൂണിറ്റിന് 4.84 രൂപയാണ്. 300 യൂണിറ്റിൽ താഴെ മാസ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഇൻഡക്ഷൻ കുക്കർ ലാഭകരമാകുന്നത്.
ഹോട്ടലുകളും ഗ്യാസ് ഉപയോഗം കുറച്ച് വിറകിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. എന്നാൽ വീടുകളും ഹോട്ടലുകളും വിറകടുപ്പിനെ ആശ്രയിച്ചു തുടങ്ങിയതോടെ വിറകിന് വില കൂടി. ഒരു ടൺ വിറകിന് 2500,3000 രൂപയായി. അറക്കപ്പൊടി മില്ലുകളിൽ നിന്ന് കിലോ 20-30 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്.
'' ഗ്യാസിന്റെ വില ദിവസവും ഉയരുകയാണ്. വിറകടുപ്പല്ലാതെ വേറെ വഴിയില്ല. പറമ്പിൽ നിന്ന് വിറക് ലഭിക്കുന്നുണ്ട്'' -ഗീത, വീട്ടമ്മ
ഗ്യാസ് വില
ഗാർഹിക
ജൂലായ്: 841.50
ആഗസ്റ്റ് 1-16 : 841.50
17-31 :866.50
സെപ്തംബർ: 891.50
വാണിജ്യം
ജൂലായ്: 1563.50
ആഗസ്റ്റ് 1-16- 1623
17-31 - 1618
സെപ്തംബർ 1692.50
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |