കോലഞ്ചേരി: ഇളവുകളിലും കര കയറുന്നില്ല, ഡീസൽ വില പറപറക്കുന്നു. സ്വകാര്യബസ് മേഖലയിൽ നഷ്ടക്കുതിപ്പ് മാത്രം. കൊവിഡിനിടയിൽ കൂപ്പുകുത്തിയ ബസോട്ടം ഇപ്പോഴും നഷ്ടത്തിന്റെ പാതയിൽ തന്നെയാണ്. പല റൂട്ടുകളിലും ഇപ്പോഴും യാത്രക്കാർ തീരെ കുറവാണ്. രാവിലെയും വൈകിട്ടും മാത്രമാണ് കുറച്ചെങ്കിലും കളക്ഷൻ ലഭിക്കുന്നതെന്നു ജീവനക്കാർ പറയുന്നു. ഇടസമയത്ത് യാത്രക്കാർ ഇല്ലാത്തതിനാൽ പല ബസുകളും ട്രിപ്പുകൾ റദ്ദാക്കുകയാണ്. ഡീസൽ ചിലവും ജീവനക്കാരുടെ ശമ്പളവും കഴിഞ്ഞാൽ മിച്ചം ഒന്നുമില്ലെന്നു ബസുടമയായ ജി.വിനോദ്കുമാർ പറയുന്നു.
ആദ്യ ലോക്ക്‌ഡൗണിനു ശേഷം വലിയ തുകയ്ക്ക് അറ്റകുറ്റപ്പണികൾ നടത്തി ബസുകൾ നിരത്തിലിറക്കി ചെറിയൊരു പ്രതീക്ഷ വന്നു തുടങ്ങിയപ്പോഴാണ് രണ്ടാം വ്യാപനവും ലോക്ക്‌ഡൗണും വന്നത്. യാത്രക്കാർ തീരെ കുറഞ്ഞതിനൊപ്പം ഉയർന്ന ഡീസൽ വിലയും ബസ് സർവീസുകൾക്ക് വെല്ലുവിളിയാണ്. കൊവിഡിന് മുമ്പ് ഡീസലിന് ലീറ്ററിന് 64 - 65 രൂപയായിരുന്നത് ഇപ്പോൾ 93 - 94 രൂപയായി. ഒരു ദിവസം 200 കിലോമീറ്റർ ഓടുന്ന ബസിന് ഡീസൽ ഇനത്തിൽ മാത്രം 6,000 രൂപയോളം ചിലവാകും. കൊവിഡിന് മുമ്പ് ശരാശരി 10,000 രൂപ കളക്ഷൻ ലഭിച്ചിരുന്ന പല ബസുകൾക്കും ഇപ്പോൾ ഇതിന്റെ പകുതി പോലും കിട്ടുന്നില്ല. ബസ് വാങ്ങാൻ എടുത്ത വായ്പ തിരിച്ചടയ്ക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്. തൊഴിലാളികളുടെ എണ്ണം കുറച്ച്, ശമ്പളം പകുതിയാക്കി വെട്ടിക്കുറച്ചെങ്കിലും പിടിച്ചു നില്ക്കാനാകുന്നില്ല. ബസ് വില്ക്കാമെന്ന് വച്ചാൽ റൂട്ടടക്കം വാങ്ങാൻ പോലുമാളില്ല. ആദ്യ കൊവിഡ് വ്യാപനത്തിന് മുമ്പ് 45 ലക്ഷം രൂപയ്ക്ക് റൂട്ടടക്കം വാങ്ങിയ ബസ് കഴിഞ്ഞ ദിവസം നിവൃത്തിയില്ലാതെ 6 ലക്ഷം രൂപയ്ക്ക് കൊടുത്ത് ഒഴിവാക്കിയ സംഭവവും കോലഞ്ചേരിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |